അഭിമുഖത്തില്‍ ലേഖകന്‍ ചതിച്ചു, ധൈര്യമുണ്ടെങ്കില്‍ അന്വേഷണം നടത്തൂ'; വെല്ലുവിളിച്ച് കെ.സുധാകരന്‍

Glint desk
Sat, 19-06-2021 12:27:24 PM ;

ബ്രണ്ണന്‍ തല്ല് വിവാദത്തില്‍ മുഖ്യമന്ത്രിക്ക് മറുപടിയുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. പിണറായി വിജയനെ ബ്രണ്ണന്‍ കോളേജ് പഠന കാലത്ത് മര്‍ദ്ദിച്ചെന്ന കാര്യം അഭിമുഖത്തില്‍ ഉള്‍പ്പെടുത്തില്ലെന്ന ഉറപ്പിന് മുകളില്‍ വ്യക്തിപരമായി പറഞ്ഞതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍. ലേഖകന്‍ ചെയ്ത ചതിയാണിതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ കണ്ടത് യഥാര്‍ത്ഥ വിജയനെ ആണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ പി.ആര്‍ മൂടുപടമാണ് അഴിഞ്ഞു വീണത്. പിണറായിയുടെ നിലവാരത്തിലേക്ക് താഴാന്‍ ഇല്ല. പിണറായിയുടെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കില്‍ അതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും സുധാകരന്‍.  കൊച്ചിയിലാണ് കെ.സുധാകരന്റെ പ്രതികരണം.

കെ.സുധാകരന്‍ പറഞ്ഞത്;

മനോരമ ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ചത് ഓഫ് ദ റെക്കോര്‍ഡ് സംഭാഷണമാണ്. പിണറായിയെ ചവിട്ടി വീഴ്ത്തിയെന്ന് പറഞ്ഞിട്ടില്ല. പ്രസിദ്ധീകരിക്കരുതെന്ന നിബന്ധനയോടെ പറഞ്ഞ സ്വകാര്യ സംഭാഷണമാണ്. മുഖ്യമന്ത്രിക്ക് അതേ ഭാഷയില്‍ മറുപടി പറയാനില്ലെന്നും ഗോദയില്‍ ഒന്നും മത്സരിക്കാനില്ലെന്നും കെ.സുധാകരന്‍. പിണറായിയെ അടിച്ചിട്ട അഭ്യാസിയാണെന്ന് ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ല.

'മക്കളെ തട്ടിക്കൊണ്ടുപോകാന്‍ ഞാന്‍ പദ്ധതിയിട്ടെന്ന് പറഞ്ഞ ആളുടെ പേര് പറയുന്നില്ല. ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്ന എനിക്ക് എന്ത് ഫിനാന്‍ഷ്യറാണ് ഉണ്ടാകുക. വിദ്യാര്‍ഥികള്‍ക്ക് എന്ത് ഫിനാനഷ്യറാണ് ഉണ്ടാകുക. മരിച്ചുവെന്ന് പറഞ്ഞ ആളാണ് പറഞ്ഞതെന്നാണ് പിണറായി പറഞ്ഞത്. അയാളുടെ പേര് എന്തുകൊണ്ട് പറയുന്നില്ല. സ്വന്തം കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ട വിവരം എന്തുകൊണ്ട് പോലീസില്‍ പരാതിപ്പെട്ടില്ല. ഭാര്യയോട് പോലും പറഞ്ഞില്ലെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? പിണറായി വിജയന്‍ ഒരച്ഛന്റെ സ്ഥാനത്തായിരുന്നോ എന്ന് ഞാന്‍ സംശയക്കുന്നു. ഒരു മുഖ്യമന്ത്രിയുടെ കസേരക്കും അന്തസ്സിനും യോജിച്ചതല്ല.

മണല്‍ മാഫിയയുമായി ബന്ധമുള്ള ആളാണ് കെപിസിസി അധ്യക്ഷനെങ്കില്‍ നിങ്ങള്‍ അന്വേഷിക്കണം. ഭരണം നിങ്ങളുടെ കൈയില്‍ ആണല്ലോ. വെടിയുണ്ട കണ്ടെടുത്തപ്പോള്‍ കോടതിയില്‍ നിന്ന് ലഭിച്ച തിരിച്ചടി പിണറായിക്ക് ഓര്‍മയുണ്ടോ...ജസ്റ്റിസ് സുകുമാരന്‍ ആവര്‍ത്തിച്ച് പറഞ്ഞു, മാഫിയകളുമായി ബന്ധമുണ്ടെന്ന്. വെടിയുണ്ട കണ്ടെടുത്തത് എന്നില്‍ നിന്നല്ല. പിണറായി വിജയനില്‍ നിന്നാണ്. ഉണ്ട കൊണ്ടുനടന്നത് പുഴുങ്ങി തിന്നാനല്ലല്ലോ. തോക്കുമായി നടക്കുന്ന പിണറായിയാണോ മാഫിയ ഒരു തോക്ക് പോലും ഇതുവരെ വാങ്ങാത്ത ഞാനാണോ മാഫിയ എന്ന് ജനം പറയട്ടെ.

Tags: