Skip to main content

സി.പി.ഐ നേതാവും ജെ.എന്‍.യു സര്‍വകലാശാല മുന്‍ യൂണിയന്‍ പ്രസിഡന്റുമായ കനയ്യ കുമാര്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ചയായിരുന്നു കൂടിക്കാഴ്ച. കനയ്യകുമാര്‍ കോണ്‍ഗ്രസിലെത്തുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിടെയായിരുന്നു കൂടിക്കാഴ്ച. കോണ്‍ഗ്രസ് പ്രവേശനവും ചര്‍ച്ചയായതായാണ് വിവരം. എന്നാല്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് കനയ്യകുമാര്‍ വ്യക്തമാക്കി. ഗുജറാത്ത് എം.എല്‍.എയും രാഷ്ട്രീയ ദലിത് അധികര്‍ മഞ്ച് കണ്‍വീനറും ആയ ജിഗ്‌നേഷ് മേവാനിയും കോണ്‍ഗ്രസിലേക്കെന്ന സൂചനകള്‍ പുറത്തു വരുന്നുണ്ട്.

കനയ്യകുമാറിനെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം കോണ്‍ഗ്രസും ഗൗരവമായി ആലോചിക്കുകയാണ്. കനയ്യ എത്തിയാല്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. ബിഹാറില്‍ കോണ്‍ഗ്രസിന്റെ ഘടകകക്ഷിയായ ആര്‍.ജെ.ഡിയുടെ നിലപാടും നിര്‍ണായകമാകും.

2019 തെരഞ്ഞെടുപ്പില്‍ സി.പി.ഐ ടിക്കറ്റില്‍ കനയ്യ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ശക്തമായ മത്സരം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിച്ച കനയ്യ, ഗിരിരാജ് സിങ്ങിനോട് നാല് ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് തോറ്റത്.

നേരത്തെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.