ന്യൂനമര്‍ദം: മഴ ശക്തമാകും; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം

Glint Staff
Fri, 05-10-2018 06:02:52 PM ;

 low-pressure-area

അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമര്‍ദം 36 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറി, ഒമാന്‍ തീരത്തേക്ക് നീങ്ങുമെന്നാണ് കരുതുന്നത്. ചുഴലിക്കാറ്റ് നേരിട്ട് കേരളത്തെ ബാധിക്കാനിടയില്ലെങ്കിലും നാളെ മുതല്‍ മഴ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.

 

ദുരന്ത നിവാരണ സേന എല്ലാ ജില്ലകളിലും യോഗം ചേര്‍ന്നു. ഡാമുകള്‍ തുറക്കുന്നത് സംബന്ധിച്ച് വിലയിരുത്തലുകള്‍ നടത്തും. മത്സ്യത്തൊഴിലാളികളോട് ഇന്നു വൈകുന്നരത്തോടെ തീരത്തെത്തണമെന്നും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കടലില്‍ പോകരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

 

ഇടുക്കി അണക്കെട്ട് ഇന്ന് തുറക്കില്ല. നാലു മണിക്ക് അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. 2387.78 അടിയായിരുന്നത് 2387.72 എന്ന നിലയിലേക്ക് കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തല്‍ക്കാലം തുറക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ വൈകിട്ട് കെ.എസ്.ഇ.ബി അധികൃതര്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. തുടര്‍ന്നാണ് എപ്പോള്‍ തുറക്കണമെന്ന് തീരുമാനിക്കുക.

 

വയനാട്ടിലെ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഒരു ഷട്ടര്‍ 10 സെ.മീ തുറന്നു. ഷട്ടര്‍ തുറക്കുന്നത് ജനങ്ങളെ ബാധിക്കാനിടയില്ലെങ്കിലും എല്ലാ മുന്നറിയിപ്പും എടുത്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. വൈകുന്നേരത്തോടെ കോഴിക്കോട് കക്കയം, തൃശൂര്‍ ചിമ്മിനി, തെന്മല പരപ്പാര്‍ അരുവിക്കര, നെയ്യാര്‍, മാട്ടുപെട്ടി, പൊന്മുടി ഡാമുകളും തുറന്നിട്ടുണ്ട്.

 

Tags: