നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നീതി പൂര്‍വ്വകമായ അന്വേഷണം നടത്തി യഥാര്‍ഥ വസ്തുത പുറത്തുകൊണ്ടുവന്നാലും സംസ്ഥാന സര്‍ക്കാര്‍ സംശയത്തിന്റെ നിഴലില്‍ തന്നെ തുടരും. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് സരിത വിഷയത്തില്‍ നല്‍കേണ്ടി വന്നതിനേക്കാള്‍ വലിയ വില പിണറായി സര്‍ക്കാരിന് നല്‍കേണ്ടിയും വരും. സരിത വിഷയം വന്‍ അഴിമതിയുടേതായിരുന്നു. എന്നാല്‍ കേരളത്തിലെ ഓരോ വ്യക്തിയുടെയും ജീവന്റെ നേര്‍ക്ക് അപകടസൂചന നല്‍കുന്നതാണ് നടി ആക്രമിക്കപ്പെട്ട സംഭവം. കാരണം, അധികാര കേന്ദ്രങ്ങളുമായി അടുപ്പവും പണവുമുണ്ടെങ്കല്‍ ഏതു കുറ്റകൃത്യം ചെയ്താലും പിടിക്കപ്പെടില്ല എന്ന ധാരണ കേരളത്തിലെ പൊതു ജനമനസ്സില്‍ നിക്ഷേപിക്കപ്പെടും. കുറ്റകൃത്യ വാസനയുള്ളവര്‍ക്കുണ്ടാകുന്ന ആത്മവിശ്വാസം അളവറ്റതാകും.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സാധാരണ പൗരന് ഈ സര്‍ക്കാരിന്റെ അന്വേഷണത്തില്‍ കഴമ്പുള്ള സംശയങ്ങളാണ് ഇപ്പോഴുളളത്. കാരണങ്ങളും സംശയങ്ങളും നോക്കാം.
1)അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നതെന്നും സംഘത്തലവന് അന്വേഷണത്തെക്കുറിച്ച് വിവരങ്ങള്‍ അറിവില്ലെന്നും സ്ഥാനമൊഴിഞ്ഞ ഡി ജി പി സെന്‍കുമാര്‍ സ്ഥാനമൊഴിയുന്നതിനു മുന്‍പേ കണ്ടെത്തി. അന്വേഷണം ശരിയായ രീതിയില്‍ നടത്താന്‍ നിര്‍ദ്ദേശം രേഖാമൂലം നല്‍കി
2)ഒട്ടേറെ ഗുരുതര അഴിമതിക്കേസ്സുകളില്‍ പെട്ട ജനമധ്യത്തില്‍ കളങ്കിതനായ ഉദ്യോഗസ്ഥാനായ ടോമിന്‍ തച്ചങ്കരിയില്‍ ഈ സര്‍ക്കാര്‍ ഏറ്റവും വലിയ വിശ്വാസം അര്‍പ്പിക്കുന്നു. ഹൈക്കോടതി പോലും തച്ചങ്കരിയുടെ പോലീസ് ഹെഡ് ക്വാര്‍ട്ട്വേഴ്‌സില്‍ ഭരണച്ചുമതലയുളള എ ഡി ജി പിയായി നിയമിച്ചതിനെ ചോദ്യം ചെയ്തുള്ള കേസ്സില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ അതൃപ്തി രേഖപ്പെടുത്തുകയും വിശദമായി രേഖകള്‍ സഹിതം ഹാജരാക്കി സത്യവാങ്മൂലം നല്‍കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഈ നടപടി സര്‍ക്കാരിന്റെ സമീപനത്തെ പ്രകടമാക്കുന്നു. ഏതു വിധമുള്ളവരെയാണ് സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത് എന്നത്. നിയമവും നീതിയും ഒരേ സമയം അവഹേളിക്കപ്പെടുന്നു. അതു പരസ്യമായി ധാര്‍ഷ്ട്യത്തോടെ സര്‍ക്കാര്‍ ചെയ്യുന്നു എന്ന സന്ദേശം പുറത്തേക്കു വിടുന്നു. അതു ജനത്തിനെതിരെയുളള വെല്ലുവിളിയായി ഓരോ വ്യക്തിയിലും അവശേഷിക്കും.
3)താരസംഘടനയായ ' അമ്മ' ,ആക്രമിക്കപ്പെട്ട നടിയുടെ കൂടെയല്ല എന്ന് പരസ്യമായി വ്യക്തമാക്കിയിരിക്കുന്നു. ആരോപണത്തിന്റെ നിഴലില്‍ നില്‍ക്കുന്ന നടന്‍ ദിലീപിനെ എന്തു വിലകൊടുത്തും സംരക്ഷിക്കുമെന്നും പ്രഖ്യാപിക്കുന്നു. ദിലീപ് പതിമൂന്നു മണിക്കൂര്‍ നേരത്തെ ചോദ്യം ചെയ്യലിനെ നേരിട്ടതിനു ശേഷമാണ് 'അമ്മ' ഈ പ്രഖ്യാപനം നടത്തിയത്.
4)നടി ആക്രമിക്കപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം എറണാകുളത്തു നടന്ന 'അമ്മ'യുടെ യോഗത്തില്‍ ദിലീപ് ക്ഷോഭത്തോടെ സംസാരിക്കുകയും താനൊറ്റയ്ക്കായി അകത്തു പോകുമെന്ന് ആരും കരുതേണ്ടെന്നും മറ്റും ഭീഷണിയുടെ സ്വരത്തില്‍ സംസാരിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്തായാലും ആ മീറ്റിംഗ് കഴിഞ്ഞതോടെ മറൈന്‍ ഡ്രൈവില്‍ നടിക്കു പിന്തുണ പ്രഖ്യാപിച്ചുകൊണ്ടും അല്ലാതെയും നടത്തിയ പ്രസ്താവനകള്‍ ചില പ്രമുഖ നടന്മാരും സംവിധായകരും മാററുകയുണ്ടായി. സിനിമാ മേഖലിയില്‍ ക്രിമിനലുകളുടെ സാന്നിദ്ധ്യത്തെ കുറിച്ചു പറഞ്ഞവരൊക്കെ അതിനെ ലഘൂകരിക്കാനുള്ള ബോധപൂര്‍വ്വ ശ്രമം നടത്തി.
5)'അമ്മ'യിന്ന് ഇടതുപക്ഷ സംഘടനയാണ്. അതിന്റെ നേതൃത്വത്തില്‍ ഉള്ള ഇന്നസന്റ് എം.പി, എം.എല്‍ എമാരായ മുകേഷ്, കെ.ബി.ഗണേഷ്‌കുമാര്‍ എന്നിവര്‍ക്ക് ഈ സര്‍ക്കാരിലുള്ള ഔപചാരികവും അല്ലാതെയുമുളള സ്വാധീനം വളരെ വലുതാണ്. പത്രസമ്മേളനത്തില്‍ തെല്ലും ജനായത്ത മര്യാദയോ , സാമാന്യമായി പാലിക്കേണ്ട മര്യാദയോ സംസ്‌കാരമോ ഇല്ലാതെ മാധ്യമപ്രവര്‍ത്തകരുടെ നേര്‍ക്ക് ആക്രോശിച്ച ഈ ഇടുതപക്ഷ നേതാക്കള്‍ ദിലീപിന് ഈ കേസ്സുമായി ബന്ധമുണ്ടെങ്കില്‍ എന്തു വിലകൊടുത്തും ദിലീപിനെ രക്ഷിക്കാന്‍ ഏതറ്റവും വരെ പോകുമെന്ന് വ്യക്തമാണ്.
6) മുകേഷ് ,ഗണേഷ് കുമാര്‍, ദേവന്‍ എന്നിവരുടെ ആക്രോശങ്ങളേക്കാള്‍ കുററകരവും അധാര്‍മ്മികവുമായിരുന്നു മമ്മൂട്ടിയും മോഹന്‍ ലാലും മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം പത്രസമ്മേളനത്തില്‍ മിണ്ടാതിരുന്നത്. അവരുടെയും ദിലീപിന്റെയും നിയന്ത്രണത്തിലുള്ള മലയാള സിനിമാ ലോകവും സംസ്‌കാരവുമാണ് ഇന്ന് നിലവിലുളളത്.
7) സി പി എമ്മിന്റെ നേതൃത്വത്തിലുള്ള കൈരളി ടി വിയുടെ ചെയര്‍മാന്‍ കൂടിയായ മമ്മൂട്ടിക്ക് ഈ സര്‍ക്കാരും മുഖ്യമന്ത്രിയുമായുള്ള അടുപ്പം പല വിധത്തിലാണ്. അതിനേക്കാളുപരി മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും കൈരളി ടി വി എം.ഡിയുമായ ജോണ്‍ ബ്രിട്ടാസും മമ്മൂട്ടിയുമായുള്ള ബന്ധം എപ്പോഴും ചാനലിലൂടെ തന്നെ വ്യക്തമാകുന്നതാണ്.
8)'അമ്മ' യുടെ യോഗത്തില്‍ അധാര്‍മ്മികമായ വിധം ബോധപൂര്‍വ്വം മിണ്ടാതിരിക്കുകയും മറ്റുള്ളവര്‍ ആക്രോശിക്കുമ്പോള്‍ അതിനെ പ്രോത്സാഹിപ്പിക്കും വിധം തുടരുകയും ചെയ്ത മമ്മൂട്ടിയുടെയും മോഹന്‍ ലാലിന്റെയും താല്‍പ്പര്യം തന്നെയാണ് ആക്രോശിച്ചവരിലൂടെ പുറത്തു വന്നത്. ഇത്രയും സ്വാധീനമുളള മമ്മൂട്ടി ദിലീപിനെ സംരക്ഷിക്കാന്‍ തന്റെ സര്‍ക്കാരുമായുള്ള ബന്ധം ഉപയോഗിക്കില്ലെന്ന് വിശ്വസിക്കാനാവില്ല.
9)പെരുമ്പാവൂരിലെ ജിഷ വധക്കേസ്സില്‍ അറസ്റ്റ് ചെയ്യപ്പെട്ട ആസ്സാം സ്വദേശിയല്ല യഥാര്‍ഥ കൊലയാളിയെന്ന് വ്യാപകമായ ആക്ഷേപമുണ്ട്. മറ്റാരേയോ രക്ഷപെടുത്താനാണോ ഈ മറുനാട്ടുകാരനെ അറസ്റ്റ് ചെയ്തതെന്നുള്ള സംശയവും പ്രബലമാണ്.വളരെ ദുര്‍ബലമായ കുറ്റപത്രമാണ് ആ കേസ്സില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. കുറ്റവാളിയെ എ ഡി ജി പി സന്ധ്യ തിടുക്കത്തില്‍ നിശ്ചയിക്കുകയായിരുന്നുവെന്ന് സൂചന നല്‍കുന്ന വിധം ഡി ജി പി സ്ഥാനത്ത് ഇരിക്കുമ്പോള്‍ തന്നെ ടി പി സെന്‍കുമാര്‍ പറഞ്ഞിരുന്നു.
10)നടി ആക്രമിക്കപ്പെട്ട കേസ്സില്‍ സംഘത്തലവന്‍ ദിനേന്ദ്ര കശ്യപിനെ എന്തുകൊണ്ട് ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ട് എ ഡി ജി പി സന്ധ്യയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നു?
11)ദിലീപിനെ പതിമൂന്നു മണിക്കൂര്‍ ചോദ്യം ചെയ്തു. താന്‍ കൊടുത്ത പാരാതിയില്‍ പറയാനുളളത് പോലീസിനെ അറിയിക്കാന്‍ പോവുകയായിരുന്നുവെന്ന് ഗര്‍വ്വോടെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു പോയ ദിലീപില്‍ പിറ്റേന്ന് ആ ധാര്‍ഷ്ട്യം അപ്രത്യക്ഷമായിരുന്നു. കൊച്ചി വിട്ടുപോകരുതെന്നും പോലീസ് ദിലീപിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
12)സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തയിലൊന്ന്, ദിലീപിനെയും സംവിധായകന്‍ നാദിര്‍ഷായെയും മാനേജര്‍ അപ്പുണ്ണിയെയും ചോദ്യം ചെയ്യലോടു കൂടി അറസ്റ്റ് ചെയ്യാന്‍ പോലീസിന് ഉദ്ദേശ്യമുണ്ടായിരുന്നു എന്നതു സംബന്ധിച്ചാണ് .അതറിഞ്ഞതിന്റെയടിസ്ഥാനത്തിലാണ് നടന്‍ സിദ്ധിക്കും നാദിര്‍ഷായുടെ സഹോദരനും ആലുവാ പോലീസ് ക്ലബ്ബിലെത്തിയതെന്നും പറയപ്പെടുന്നു. എ്ന്നാല്‍ ഭരണതലത്തില്‍ നിന്നുള്ള ഇടപെടലിനെ തുടര്‍ന്നാണ് അറസ്റ്റ് നടത്താതെ അവരെ വിട്ടയച്ചതെന്നുമാണ്