ബാർ കോഴ കേസ് അന്വേഷിക്കുന്ന വിജിലൻസ് എ.ഡി.ജി.പി ഡോ. ജേക്കബ് തോമസിന് ഡി.ജി.പി ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം നല്‍കും. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. പുതിയ തസ്തിക സംബന്ധിച്ച തീരുമാനം എടുത്തിട്ടില്ല.
ജേക്കബ് തോമസിനെ കൂടാതെ എ.ഡി.ജി.പിമാരായ ലോക്നാഥ് ബെഹ്റ, അരുൺ കുമാർ സിൻഹ, ഋഷിരാജ് സിംഗ് എന്നിവരേയും ഡി.ജി.പി ഗ്രേഡിലേക്ക് ഉയർത്തിയിട്ടുണ്ട്. സ്ക്രീനിംഗ് കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് സ്ഥാനക്കയറ്റം നൽകിയതെന്നാണ് സര്‍ക്കാര്‍ നിലപാട്.
ധനകാര്യ മന്ത്രി കെ.എം മാണിക്കെതിരെയുള്ള ബാർ കോഴ കേസില്‍ അന്വേഷണം മുന്നോട്ട് പോവുന്നതിനിടെയാണ് ജേക്കബ് തോമസിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കുന്നത്. സര്‍ക്കാറിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായാണ് കേസില്‍ മന്ത്രിയ്ക്കെതിരെ ദ്രുതപരിശോധനയ്ക്ക് ശേഷം കേസെടുത്ത് അന്വേഷിക്കാന്‍ വിജിലന്‍സ് തീരുമാനിച്ചതെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അതേസമയം, വിജിലന്‍സ് ഡി.ജി.പി വിന്‍സന്‍ എം. പോളിനാണ് ബാര്‍ കോഴ കേസിന്റെ മേല്‍നോട്ട ചുമതലയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിശദീകരിച്ചു.
പാറ്റൂര്‍ ഭൂമിയിടപാട്, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന ടി.ഒ സൂരജിനെതിരെയുള്ള അഴിമതി കേസ്, മുക്കുന്നിമല ക്വാറി കേസ്, എസ്.പി.രാഹുൽ ആർ.നായർ ക്വാറി ഉടമകളിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസ് തുടങ്ങിയവയിലെ അന്വേഷണങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചതും ജേക്കബ് തോമസാണ്.