ലോകസഭാ തെരഞ്ഞെടുപ്പിനൊപ്പം വിവിധ സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലവും പുറത്തുവരുമ്പോള്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ച ആന്ധ്രാപ്രദേശില്‍ കോണ്‍ഗ്രസിന് തിരിച്ചടി. ഒഡിഷ. അരുണാചല്‍ പ്രദേശ്, സിക്കിം എന്നിവടങ്ങളില്‍ ഭരണകക്ഷികള്‍ അധികാരം നിലനിര്‍ത്തുമെന്നാണ് ഫലസൂചനകള്‍.
സംസ്ഥാനം വിഭജിച്ച് തെലുങ്കാന രൂപീകരിക്കുന്നതിന് മുന്‍പ് നടന്ന അവസാന തെരഞ്ഞടുപ്പിന്റെ സൂചനകള്‍ അനുസരിച്ച് പുതിയ രണ്ട് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് അധികാരത്തില്‍ നിന്ന്‍ പുറത്താകും. തെലുങ്കാന മേഖലയിലെ 119 സീറ്റുകളില്‍ 64 എണ്ണത്തില്‍ തെലുങ്കാന രാഷ്ട്ര സമിതിയാണ് മുന്നില്‍. പ്രത്യേക തെലുങ്കാന സംസ്ഥാനമെന്ന ആവശ്യമുയര്‍ത്തിയ തെലുങ്കാന രാഷ്ട്ര സമിതിയ്ക്ക് ഇവിടെ കേവല ഭൂരിപക്ഷം ലഭിച്ചേക്കും. തെലുഗുദേശം പാര്‍ട്ടി - ബിജെ.പി സഖ്യം 22 സീറ്റിലും കോണ്‍ഗ്രസ് സഖ്യം 21 സീറ്റിലും മുന്നിട്ടുനില്‍ക്കുന്നു.
ആന്ധ്രയില്‍ കോണ്‍ഗ്രസ് തുടച്ചുനീക്കപ്പെടുന്ന സ്ഥിതിയാണ് തെളിഞ്ഞുവരുന്നത്. ആകെയുള്ള 175 സീറ്റില്‍ 103 സീറ്റിലും മുന്നില്‍ നില്‍ക്കുന്ന തെലുഗുദേശം പാര്‍ട്ടി - ബിജെ.പി സഖ്യം ഇവിടെ അധികാരത്തില്‍ വരും. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് 60 സീറ്റില്‍ മുന്നിട്ടുനില്‍ക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇവിടെ 106 സീറ്റില്‍ വിജയിച്ച കോണ്‍ഗ്രസ് ഒരു സീറ്റില്‍ മാത്രമാണ് മുന്നില്‍ നില്‍ക്കുന്നത്.
ഒഡിഷയില്‍ 2000 മുതല്‍ മുഖ്യമന്ത്രിയായി തുടരുന്ന നവീന്‍ പട്നായിക് അധികാരം നിലനിര്‍ത്തും. 147 അംഗ നിയമസഭയില്‍ 100 സീറ്റിലും മുന്നില്‍ നില്‍ക്കുന്ന ബിജു ജനതാദളിനെ തുടര്‍ച്ചയായ നാലാമത്തെ തെരഞ്ഞെടുപ്പ് വിജയത്തിലേക്കാണ് നവീന്‍ നയിക്കുന്നത്. ഇവിടെ കോണ്‍ഗ്രസ് 25 സീറ്റിലും ബി.ജെ.പി 13 സീറ്റിലും മുന്നില്‍ നില്‍ക്കുന്നു.
അരുണാചല്‍ പ്രദേശില്‍ കോണ്‍ഗ്രസും സിക്കിമില്‍ സിക്കിം ജനാധിപത്യ മുന്നണിയും മുന്നിലാണ്. അരുണാചലിലെ 60 സീറ്റില്‍ ഫലസൂചനകള്‍ ലഭ്യമായ 32 സീറ്റുകളില്‍ 24 എണ്ണത്തിലും കോണ്‍ഗ്രസ് ആണ് മുന്നില്‍. സിക്കിമില്‍ ആകെയുള്ള 32 സീറ്റില്‍ 12 സീറ്റിലെ സൂചനകള്‍ വന്നപ്പോള്‍ ഒന്‍പതും സിക്കിം ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികളാണ് ജയിച്ചത്.