Skip to main content
ഇസ്ലാമാബാദ്

 

തന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമായി തുടരവേ, രാജി വെക്കുകയോ അവധിയില്‍ പോകുകയോ ചെയ്യില്ലെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരിഫ് ആവര്‍ത്തിച്ചു. ചൊവ്വാഴ്ച വിളിച്ചുചേര്‍ത്ത പാകിസ്ഥാന്‍ പാര്‍ലിമെന്റിന്റെ സംയുക്ത സമ്മേളനം പ്രധാനമന്ത്രിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഷെരിഫിന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ മുസ്ലിം ലീഗിന് പാര്‍ലിമെന്റില്‍ വ്യക്തമായ ഭൂരിപക്ഷമുണ്ട്. പ്രതിപക്ഷവും ഷെരിഫിന് പിന്തുണ പ്രഖ്യാപിച്ചു. സമ്മേളനം ഒരാഴ്ച നീണ്ടുനില്‍ക്കും.

 

2013 മെയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കൃത്രിമത്തിലൂടെയാണ് ഷെരിഫിന്റെ പാകിസ്ഥാന്‍ മുസ്ലിം ലീഗ് (പി.എം.എല്‍-എന്‍) അധികാരത്തില്‍ എത്തിയതെന്നും സര്‍ക്കാര്‍ രാജിവെച്ച് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹരീക്-ഇ.ഇന്‍സാഫ് (പി.ടി.ഐ) പാര്‍ട്ടിയും മതനേതാവ് താഹിര്‍ അല്-ക്വദ്രിയുടെ പാകിസ്ഥാന്‍ അവാമി തെഹരീക് എന്ന സംഘടനയും ആവശ്യപ്പെടുന്നത്. ഇരു സംഘടനകളിലേയും ആയിരക്കണക്കിന് വരുന്ന പ്രവര്‍ത്തകര്‍ ഒരാഴ്ചയിലേറെയായി പ്രധാനമന്ത്രിയുടെ വസതി അടക്കം സുപ്രധാന സര്‍ക്കാര്‍ കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്ന റെഡ് സോണില്‍ കടന്ന്‍ തമ്പടിച്ചിരിക്കുകയാണ്.

 

അതേസമയം, പി.ടി.ഐയുടെ പാര്‍ലിമെന്റിലെ നേതാവ് ജാവേദ് ഹാഷ്മി പാര്‍ട്ടിയുടെ സമരത്തെ തള്ളി. സൈന്യത്തിന്റെ ഉത്തരവനുസരിച്ചാണ് ഇമ്രാന്‍ ഖാന്‍ പ്രവര്‍ത്തിക്കുന്നതെന്ന് പാര്‍ലിമെന്റില്‍ ഹാഷ്മി പറഞ്ഞു.  

 

തിങ്കളാഴ്ച ഷെരിഫ് വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ യോഗത്തില്‍ മറ്റ് പാര്‍ട്ടികളുടെ നേതാക്കളും ഷെരിഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. പാര്‍ലിമെന്റിന്റെ പരമാധികാരം സംബന്ധിച്ച് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കക്ഷി ചേരാന്‍ പാര്‍ട്ടികള്‍ തീരുമാനിച്ചിട്ടുണ്ട്. പാര്‍ലിമെന്റ് കെട്ടിടം, പ്രധാനമന്ത്രിയുടെ വസതി, ഔദ്യോഗിക മാദ്ധ്യമമായ പാകിസ്ഥാന്‍ ടെലിവിഷന്റെ ഓഫീസ് എന്നിവയ്ക്ക് നേരെ പ്രക്ഷോഭകര്‍ നടത്തിയ ആക്രമണത്തെ യോഗം അപലപിച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി കയ്യേറാന്‍ പ്രക്ഷോഭകര്‍ മുതിര്‍ന്നാല്‍ മറ്റ് രാഷ്ടീയ നേതാക്കളും പ്രധാനമന്ത്രിയ്ക്കൊപ്പം കഴിയുമെന്ന് ഉപരിസഭയായ സെനറ്റിലെ പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചു.  

 

പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനമായ ആഗസ്ത് 14-ന് ആരംഭിച്ച സമരം ഞായറാഴ്ച രാത്രി പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രക്ഷോഭകര്‍ നീങ്ങിയതോടെ അക്രമാസക്തമായിരുന്നു. പോലീസുമായുള്ള സംഘര്‍ഷത്തില്‍ മൂന്ന്‍ പേരെങ്കിലും കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.