Skip to main content
ഇസ്ലാമാബാദ്

imran khan

 

നവാസ് ഷെരിഫ് സര്‍ക്കാര്‍ രാജിവെച്ച് പുതിയ തെരഞ്ഞെടുപ്പ് നടത്തുന്നത് വരെ ധര്‍ണ്ണയിരിക്കുമെന്ന് പാകിസ്ഥാന്‍ തെഹരീക്-ഇ-ഇന്‍സാഫ് (പി.ടി.ഐ) നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാന്‍. ലാഹോറില്‍ നിന്ന്‍ ആരംഭിച്ച മാര്‍ച്ചിന്റെ അവസാനം ഇസ്ലാമാബാദില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു ഖാന്‍. 2013 മെയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കൃത്രിമത്തിലൂടെയാണ് നവാസ് ഷെരിഫ് വിജയിച്ചതെന്നും പുതിയ തെരഞ്ഞടുപ്പ് നടത്തണമെന്നുമാണ് പി.ടി.ഐയുടെ ആവശ്യം.

 

പാകിസ്ഥാന്‍ സ്വാതന്ത്ര്യദിനം ആചരിക്കുന്ന ആഗസ്ത് 14 വ്യാഴാഴ്ച ലാഹോറില്‍ തുടങ്ങിയ മാര്‍ച്ചിനിടെ കഴിഞ്ഞ ദിവസം ഖാന്‍ സഞ്ചരിക്കുന്ന വാഹനത്തിന് നേരെ വെടിവെപ്പ് ഉണ്ടായിരുന്നു. എന്നാല്‍, ഖാന് അപകടമൊന്നും പറ്റിയില്ല. ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍  അണിനിരന്ന മാര്‍ച്ച് 40 മണിക്കൂര്‍ കൊണ്ടാണ് ഇസ്ലാമാബാദില്‍ എത്തിയത്.

 

ജനകീയ മതപ്രാസംഗികന്‍ താഹിര്‍ അല്‍-ക്വദ്രിയുടെ അനുയായികളും പ്രത്യേകം റാലി പ്രഖ്യാപിച്ചിരുന്നു. ഇവരും ഇസ്ലാമാബാദില്‍ ധര്‍ണ്ണ പ്രഖ്യാപിച്ചിട്ടുണ്ട്.

 

സര്‍ക്കാര്‍ രാജി വെക്കുന്ന പ്രശ്നം ഉദിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നവാസ് ഷെരിഫ് പ്രസ്താവിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായ ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് ട്രിബ്യൂണലും തള്ളിയിട്ടുണ്ട്.

 

റാലിയുടെ പശ്ചാത്തലത്തില്‍ ഇസ്ലാമാബാദില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോലീസുകാരും സുരക്ഷാ സൈനികരും അടക്കം 30,000ത്തില്‍ അധികം പേരെ ഇവിടെ വിന്യസിച്ചിട്ടുണ്ട്.