Skip to main content
ഗ്ലാസ്ഗോ

commonwealth games glasgow ഇരുപതാമത്‌ കോമണ്‍വെല്‍ത്ത് ഗെയിംസിന് ബുധനാഴ്ച സ്കോട്ലന്‍ഡിലെ ഗ്ലാസ്ഗോയില്‍ തുടക്കമാകും. കഴിഞ്ഞ തവണ ഡല്‍ഹി ആതിഥ്യമരുളിയ ഗെയിംസില്‍ നേടിയ രണ്ടാം സ്ഥാനം നേടിയ ഇന്ത്യ 215 അംഗ സംഘത്തെയാണ് ഇത്തവണ അയക്കുന്നത്. ജമൈക്കയുടെ സ്പ്രിന്റ് താരം ഉസൈന്‍ ബോള്‍ട്ടും ഇംഗ്ലണ്ടിന്റെ ദീര്‍ഘദൂര ഓട്ടക്കാരന്‍ മോ ഫറായുമാണ്‌ ഗെയിംസിന്റെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങള്‍.

 

അമ്പെയ്ത്ത്, ടെന്നിസ് എന്നീ ഇനങ്ങള്‍ ഒഴിവാക്കിയതും ഷൂട്ടിംഗ്, ഗുസ്തി എന്നിവയില്‍ മെഡല്‍ ഇനങ്ങളുടെ എണ്ണം കുറച്ചതും ഇന്ത്യയെ സാരമായി ബാധിക്കും. ഡല്‍ഹി ഗെയിംസില്‍ 101 മെഡല്‍ നേടി ഇന്ത്യയുടെ റെക്കോഡ് കുറിച്ചപ്പോള്‍ ഈ ഇനങ്ങളുടെ സംഭാവന വലുതായിരുന്നു. ഈ സാഹചര്യത്തില്‍ ആദ്യ അഞ്ചിലെ സ്ഥാനം തന്നെ നേട്ടമായി കരുതേണ്ട സ്ഥിതിയാണ് ഇന്ത്യന്‍ കായിക പ്രേമികള്‍ക്ക് മുന്നിലുള്ളത്. ആസ്ത്രേലിയയ്ക്കും ഇംഗ്ലണ്ടിനും പിന്നില്‍ മൂന്നാമതെത്താനായിരിക്കും ഇന്ത്യന്‍ സംഘത്തിന്റെ ശ്രമം.  

 

അഭിനവ് ബിന്ദ്ര, ഗഗന്‍ നരംഗ്, വിജേന്ദര്‍ സിങ്ങ്, സുശീല്‍ കുമാര്‍, യോഗേശ്വര്‍ ദത്ത്, കൃഷ്ണ പൂനിയ, ആശിഷ് കുമാര്‍ തുടങ്ങി കഴിഞ്ഞ തവണ മെഡല്‍ നേടിയ മുപ്പതോളം പേര്‍ ഇന്ത്യന്‍ സംഘത്തിലുണ്ട്. ബാഡ്മിന്റണ്‍ താരം സൈന നെവാള്‍ ഇത്തവണ പങ്കെടുക്കുന്നില്ല. എന്നാല്‍, ഇന്ത്യന്‍ താരം പി.വി സിന്ധുവാണ്‌ ഈ ഇനത്തിലെ ടോപ്‌ സീഡ്.

 

സെല്‍റ്റിക് പാര്‍ക്കില്‍ എലിസബത്ത്‌ II റാണി ഗെയിംസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. കുട്ടികള്‍ക്കുള്ള യു.എന്‍ ഏജന്‍സിയായ യുണിസെഫിന്റെ ആഗോള അംബാസഡര്‍ ആയ സച്ചിന്‍ ടെണ്ടുല്‍ക്കറും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.