Skip to main content
ന്യൂഡല്‍ഹി

national green tribunalപശ്ചിമഘട്ട സംരക്ഷണ നടപടികള്‍ നിര്‍ദ്ദേശിക്കുന്ന ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടുകളില്‍ ഏത് റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ദേശീയ ഹരിത ട്രിബ്യൂണലിന് മുന്നില്‍ തിങ്കളാഴ്ച വ്യക്തമായ നിലപാട് അറിയിച്ചില്ല. തുടര്‍ന്ന്‍ സത്യവാങ്മൂലം ട്രിബ്യൂണല്‍ തള്ളി. നടപടികള്‍ വൈകുന്നതിനാല്‍ തീരുമാനം ഉടന്‍ വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട ട്രിബ്യൂണല്‍ ഇന്ന്‍ രണ്ട് റിപ്പോര്‍ട്ടുകളില്‍ തീരുമാനം അറിയിക്കണമെന്ന് അന്ത്യശാസനം നല്‍കിയിരുന്നു.

 

ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ വ്യക്തമായ നിലപാട് അറിയിക്കാന്‍ ഹരിത ട്രിബ്യൂണല്‍ നിര്‍ദേശിച്ചു. അല്ലാത്തപക്ഷം പരിസ്ഥിതി സെക്രട്ടറി നേരിട്ടു ഹാജരാകണമെന്നും ട്രൈബ്യൂണല്‍ നിര്‍ദേശിച്ചിട്ടുണ്ട്.

 

ഇന്ന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളിയതായി സര്‍ക്കാര്‍ പറഞ്ഞിട്ടുമില്ല. ആഗസ്ത് 11-ന് ഹര്‍ജി പരിഗണിച്ചപ്പോള്‍ രണ്ടു റിപ്പോർട്ടുകളും പരിഗണനയിലാണെന്നും ഏത് റിപ്പോർട്ട് സ്വീകരിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകൻ പറഞ്ഞപ്പോഴാണ് മന്ത്രാലയത്തോട് ഒളിച്ചുകളി അവസാനിപ്പിച്ച് ഏത് റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്ന് വ്യക്തമാക്കാന്‍ ട്രിബ്യൂണല്‍ ആവശ്യപ്പെട്ടത്.

 

പശ്ചിമഘട്ട നിലനിരകള്‍ നിലനില്‍പ്പിന് വെല്ലുവിളി നേരിടുന്ന പശ്ചാത്തലത്തിലാണ് സംരക്ഷണ നടപടികള്‍ നിര്‍ദ്ദേശിക്കാന്‍ കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. മാധവ് ഗാഡ്ഗില്‍ അദ്ധ്യക്ഷനായി ഒരു സമിതിയെ നിയോഗിച്ചത്. സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ രൂക്ഷമായ എതിര്‍പ്പ് ഉയര്‍ത്തിയതിനെ തുടര്‍ന്ന്‍ യു.പി.എ സര്‍ക്കാര്‍ അന്ന് ആസൂത്രണ സമിതി അംഗമായിരുന്ന ബഹിരാകാശ ശാസ്ത്രജ്ഞന്‍ ഡോ. കസ്തൂരിരംഗന്റെ നേതൃത്വത്തില്‍ മറ്റൊരു സമിതിയെ ഈ നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കാന്‍ ചുമതലപ്പെടുത്തി. എന്നാല്‍, കസ്തൂരിരംഗന്‍ സമിതിയുടെ റിപ്പോര്‍ട്ടിനെതിരെയും കേരളത്തില്‍ പ്രതിഷേധം ശക്തമാണ്