Skip to main content
ഇസ്ലാമാബാദ്

musharraf

 

പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേശ് മുഷാറഫിനെതിരെ പാക്-കോടതി രാജ്യദ്രോഹകുറ്റം ചുമത്തി. എന്നാല്‍ മുഷാറഫ് കുറ്റം നിഷേധിച്ചു. ഇതോടെ മുഷാറഫ് വിചാരണ നേരിടേണ്ടിവരുമെന്ന് വ്യക്തമായി. അദ്ദേഹത്തിനെതിരെയുള്ള അഞ്ച് കുറ്റങ്ങളും കോടതിയിൽ മൂന്നംഗ ബ‍ഞ്ച് വായിക്കുകയായിരുന്നു. കോടതിയിൽ സന്നിഹിതനായിരുന്ന മുഷാറഫ് എല്ലാം നിഷേധിച്ചു.

 

സര്‍ക്കാരിനെ അട്ടിമറിച്ച് ഭരണം പിടിച്ചെടുത്ത മുഷാറഫ് 2007-ല്‍ ഭരണഘടന മരവിപ്പിച്ചുവെന്നും അടിയന്തരാവസ്ഥ നടപ്പാക്കിയെന്നുമാണ് കുറ്റം. എന്നാല്‍ കുറ്റം ചെയ്തിട്ടില്ലെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് തന്നെ കുറ്റവാളിയാക്കിയതെന്നുമാണ് മുഷാറഫിന്റെ വാദം. ഇത്തരമൊരു വിചാരണ നേരിടുന്ന ആദ്യ പാക് സൈനിക മേധാവിയാണ് മുഷാറഫ്. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ വധശിക്ഷ വരെ ലഭിച്ചേക്കാം.

 

1999-ലെ സൈനിക അട്ടിമറിയോടെ അന്നത്തെ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പുറത്താക്കി മുഷാറഫ് ഭരണം പിടിച്ചെടുക്കുകയായിരുന്നു . 2001 മുതല്‍ 2008 വരെ പാകിസ്താന്‍ പ്രസിഡന്റായിരുന്ന മുഷാറഫ് സ്ഥാനമൊഴിഞ്ഞശേഷം ലണ്ടനില്‍ അഭയം തേടി. പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 2013 മാര്‍ച്ച് 24-ന് പാക്കിസ്ഥാനില്‍ തിരിച്ചെത്തിയ മുഷാറഫിനെ ബേനസീര്‍ ഭൂട്ടോ വധക്കേസില്‍ പങ്കുണ്ടെന്ന് ആരോപിച്ച് അറസ്റ്റു ചെയ്യുകയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യനാക്കുകയും ചെയ്യുകയായിരുന്നു.

 

ഭൂട്ടോ വധക്കേസില്‍ ദിവസങ്ങളോളം ഫാം ഹൗസില്‍ വീട്ടുതടങ്കലില്‍ ആയിരുന്ന മുഷാറഫിനെ പിന്നീട് പോലീസ് ആസ്ഥാനത്തേക്ക് മാറ്റി. കേസില്‍ കോടതി പിന്നീട് ജാമ്യം അനുവദിച്ചു. 2007-ലെ ലാല്‍ മസ്ജിദ് ഓപറേഷനിലും മുഷാറഫിനെതിരെ കേസെടുത്തു. മുഷാറഫിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തണമെന്ന് സെനറ്റും പ്രമേയം പാസാക്കിയിരുന്നു. വിചാരണയ്ക്കായി കോടതിയിലേക്ക് വരുന്നവഴി ഹൃദയാഘാതം അനുഭവപ്പെട്ട മുഷാറഫ് ചികിത്സയിലായിരുന്നു. വിദേശത്ത് ചികിത്സ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും കോടതി അനുവദിച്ചില്ല.