Skip to main content
കോട്ടയം

 

വിതുര പെണ്‍വാണിഭ കേസില്‍ കോട്ടയത്തെ പ്രത്യേക കോടതിയില്‍ വിചാരണ നേരിട്ടിരുന്ന എല്ലാ പ്രതികളും കുറ്റവിമുക്തരായി. 15 കേസുകളിലായി വിചാരണ നേരിട്ടിരുന്ന 20 പ്രതികളില്‍ അവസാന രണ്ടുപേരെ ചൊവാഴ്ച പ്രത്യേക കോടതി ജഡ്ജി എസ്. ഷാജഹാന്‍ മതിയായ തെളിവില്ലെന്ന് കണ്ട് വിട്ടയച്ചു.  

 

കഴിഞ്ഞ സെപ്തംബര്‍ രണ്ടിന് വിചാരണ തുടങ്ങവേ 18 വര്‍ഷം മുന്‍പ് നടന്ന സംഭവത്തിലെ പ്രതികളെ തിരിച്ചറിയാനാവില്ലെന്ന് പീഡനത്തിനിരയായ പെണ്‍കുട്ടി കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന്‍ പെണ്‍കുട്ടി കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു. ഇതാണ് രാഷ്ട്രീയ നേതാക്കളും പോലീസ്-സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമടങ്ങുന്ന പ്രതികളുടെ മോചനത്തിന് വഴിയൊരുക്കിയത്.

 

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി 1995 നവംബര്‍ - 1996 മേയ് കാലയളവില്‍ വിവിധ സ്ഥലങ്ങളില്‍ വെച്ച് ബലാല്‍സംഗം ചെയ്തു എന്നതാണ് പ്രോസിക്യൂഷന്റെ കേസ്. ഇതുമായി ബന്ധപ്പെട്ട് രജിസ്ടര്‍ ചെയ്ത 23 കേസുകളില്‍ ചലച്ചിത്ര നടന്‍ ജഗതി ശ്രീകുമാര്‍ പ്രതിയായ കേസില്‍ ജഗതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചു. മറ്റ് കേസുകള്‍ എറണാകുളത്തെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന്‍ വിചാരണക്കോടതിയിലേക്ക് കൈമാറിയിട്ടില്ല. കേസില്‍ ആറു പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.