ആരുഷി – ഹേംരാജ് ഇരട്ടക്കൊലക്കെസില് ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തല്‍വാറും നൂപുര്‍ തല്‍വാറും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഗാസിയാബാദിലെ പ്രത്യേക സി.ബി.ഐ കോടതിയുടേതാണ് വിധി. ഇവര്‍ക്കുള്ള ശിക്ഷ ചൊവ്വാഴ്ച വിധിക്കും. തങ്ങള്‍ തെറ്റ് ചെയ്തിട്ടില്ലെന്നും സി.ബി.ഐ കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും ആരുഷിയുടെ മാതാപിതാക്കള്‍ വിധിക്ക് ശേഷം പറഞ്ഞു.
15 മാസത്തെ വിചാരണയ്ക്ക് ശേഷമാണ് പ്രത്യേക ജഡ്ജി എസ്. ലാല്‍ ഇരുവരും കുറ്റക്കാരാണെന്ന് വിധിച്ചത്. 2008 മെയ് 15-നും 16-നുമാണ് നോയിഡയിലെ ജല്‍വായു വിഹാറിലെ വീട്ടില്‍ രാജേഷ്-നൂപുര്‍ തല്‍വാര്‍ ഡോക്ടര്‍ ദമ്പതിമാരുടെ ഏകമകള്‍ ആരുഷിയുടെയും വീട്ടുജോലിക്കാരന് ഹേംരാജിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആദ്യം ഉത്തര്‍പ്രദേശ് പോലീസും പിന്നീട് സി.ബി.ഐയുമാണ് കേസ് അന്വേഷിച്ചത്.
പെണ്‍കുട്ടിയെ കൊന്നശേഷം ഹേംരാജ് രക്ഷപ്പെട്ടുവെന്നാണ് ആദ്യം ഉത്തര്‍പ്രദേശ് പോലീസ് പറഞ്ഞത്. എന്നാല്‍ പിറ്റേദിവസം ഹേംരാജിന്റെ മൃതദേഹം വീട്ടിലെ ടെറസില്‍ കണ്ടെത്തി. പിന്നീടാണ് ആരുഷിയുടെ പിതാവിനെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്. പെണ്‍കുട്ടിയെയും ജോലിക്കാരനെയും സംശയകരമായ നിലയില്‍ കണ്ടെത്തിയതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.