ഭക്ഷ്യസുരക്ഷ സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള സ്ഥിരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താതെ ആഗോള വ്യാപാര സംഘടനയുടെ (ഡബ്ലിയു.ടി.ഒ) വ്യാപാര സുഗമ കരാറില്‍ (ടി.എഫ്.എ) ഒപ്പിടില്ലെന്ന് ഇന്ത്യ. കരാര്‍ അംഗീകരിക്കുന്നതിന് ജനീവയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇന്ത്യയുടെ സ്ഥാനപതി അഞ്ജലി പ്രസാദ് ഇക്കാര്യം വ്യക്തമാക്കിയത്.
2013 ഡിസംബറില്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്ന മന്ത്രിതല സമ്മേളനത്തില്‍ ഇന്ത്യ സ്വീകരിച്ച നിലപാടില്‍ നിന്ന് വ്യത്യസ്തമാണ് ഇപ്പോള്‍ ഇന്ത്യയുടെ വാദം. ബാലിയില്‍ കരാറിനെ ആദ്യം ശക്തമായി എതിര്‍ത്ത ഇന്ത്യ പിന്നീട് നാല് വര്‍ഷത്തിനുള്ളില്‍ ഭക്ഷ്യസുരക്ഷാ ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള സംവിധാനം ഉണ്ടാക്കാം എന്ന ഒത്തുതീര്‍പ്പിനു വഴങ്ങിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂലൈ 31-നകം ടി.എഫ്.എ ഒപ്പിടാന്‍ 160 ഡബ്ലിയു.ടി.ഒ അംഗരാഷ്ട്രങ്ങള്‍ അന്ന് തീരുമാനിച്ചിരുന്നു.
രാജ്യങ്ങള്‍ തമ്മിലുള്ള കസ്റ്റംസ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്ന കരാറാണ് ടി.എഫ്.എ. ഇതില്‍ കാര്‍ഷിക ഉല്‍പ്പാദന മൂല്യത്തിന്റെ പത്ത് ശതമാനത്തില്‍ അധികമാകരുത് കാര്‍ഷിക സബ്സിഡി എന്ന നിബന്ധനയാണ് ഇന്ത്യ എതിര്‍ക്കുന്നത്. യു.പി.എ സര്‍ക്കാര്‍ പാസാക്കിയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കുന്നതില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണ് ഈ നിബന്ധന. ഈ നിബന്ധന ലംഘിക്കുന്നവര്‍ക്കെതിരെ 2017 വരെ നിയമ-ഉപരോധ നടപടികള്‍ സ്വീകരിക്കില്ലെന്നും അതിനകം പ്രശ്നപരിഹാരത്തിന് സ്ഥിരം സംവിധാനം ഉണ്ടാക്കാമെന്നുമായിരുന്നു ബാലിയില്‍ ഉണ്ടായ ഒത്തുതീര്‍പ്പ്.
കോടിക്കണക്കിനു ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഇന്ത്യയ്ക്ക് പ്രധാനമാണെന്നും അതുകൊണ്ട് ഭക്ഷ്യസുരക്ഷാ ആവശ്യങ്ങള്‍ക്കായി കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ പൊതുസംഭരണത്തിലടക്കം സ്ഥിരമായ പരിഹാരങ്ങള്‍ ഉണ്ടാകുന്നത് വരെ ടി.എഫ്.എ ഒപ്പിടുന്നത് നീട്ടിവെക്കണമെന്ന് ഇന്ത്യ ഇപ്പോള്‍ ആവശ്യപ്പെടുന്നത്. വികസ്വര രാഷ്ട്രങ്ങള്‍ ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചുവേണം കരാറിന്റെ അവസാന രൂപം തയ്യാറാക്കാനെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.