മെര്‍സ് വൈറസിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് സൗദി

Tuesday, April 22, 2014 - 11:10am

 

മെര്‍സ് കൊറോണ വൈറസിനെതിരെ ജാഗ്രത പുലര്‍ത്താന്‍ സൗദി ആരോഗ്യ മന്ത്രാലയം മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. കൊറോണ വൈറസ് യു.എ.ഇയില്‍ നാലു പേരില്‍ കൂടി കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന അറിയിച്ച സാഹചര്യത്തിലാണ് നടപടി. ഇതോടെ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 14 ആയി. രോഗം ഇതിനകം76 പേരുടെ ജീവന്‍ കവര്‍ന്നു.

 

 

സൗദിയിലും ഖത്തറിലുമാണ് കൊറോണ വൈറസ് ബാധ കൂടുതലായും റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. യു.എ.ഇയില്‍ പുതുതായി രോഗം കണ്ടെത്തിയവരെല്ലാം ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ്. പ്രതിരോധമരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ ഈ രോഗം ആരോഗ്യപ്രവര്‍ത്തകരെയും ബാധിക്കുന്നു. സൗദി, ഖത്തര്‍, കുവൈത്ത്, ജോര്‍ദാന്‍, ഒമാന്‍, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളിലും കൊറോണ വൈറസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

 

 

മിഡില്‍ ഈസ്റ്റ് റെസ്പിറേറ്റെറി സിന്‍ഡ്രോം എന്ന പേരിലാണ് ഈ രോഗം അറിയപ്പെടുന്നത്. മനുഷ്യനിലും മൃഗങ്ങളിലും ഒരുപോലെ ബാധിക്കുന്ന മാരക വൈറസാണ് മെര്‍സ്. ഇതിന് ഇതുവരെ പ്രതിവിധി കണ്ടെത്തിയിട്ടില്ല. കുത്തിവയ്പുമില്ല. ചുമ, പനി, ന്യൂമോണിയ, ശ്വാസതടസ്സം, ഛര്‍ദ്ദി, അതിസാരം, വൃക്ക തകരാര്‍ എന്നിവയാണ് മെര്‍സിന്റെ ലക്ഷണങ്ങള്‍. രോഗികളുമായി നേരിട്ട് ഇടപെഴകാതിരിക്കുക, രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തുള്ളി ദേഹത്ത് വീഴാതിരിക്കുക, രോഗിയുടെ മൂക്ക്, വായ, കണ്ണുകള്‍ എന്നിവ സ്പര്‍ശിച്ച വസ്തുക്കള്‍ തൊടാതിരിക്കുക എന്നിവ രോഗം പടരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നു.

Tags: