Skip to main content
കൊച്ചി

sreedharan nairസോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിക്കെതിരെ ശ്രീധരന്‍ നായര്‍ മൊഴി നല്‍കിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍  എ.ഡി.ജി.പി എ.ഹേമചന്ദ്രന്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാംഗ്മൂലത്തില്‍ പറഞ്ഞു. അതേസമയം സോളാര്‍ കേസില്‍ പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പച്ചക്കള്ളമാണെന്ന് പറഞ്ഞ് ശ്രീധരന്‍നായര്‍ രംഗത്തെത്തി. കോടതിയില്‍ മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ താന്‍ ഉറച്ച് നില്‍ക്കുന്നു എന്നും  അദ്ദേഹം പറഞ്ഞു. 

 

മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലീം രാജിനും പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന ജിക്കുമോനും ഇടപാടില്‍ പങ്കില്ലെന്നും എ.ഡി.ജി.പി ഹൈക്കോടതിയെ അറിയിച്ചു. വിശദമായ അന്വേഷണങ്ങള്‍ക്ക് ശേഷമാണ് ജിക്കുമോനെയും സലിം രാജിനെയും കേസില്‍ നിന്നൊഴിവാക്കിയാതെന്നും അദ്ദേഹം കോടതിയില്‍ അറിയിച്ചു. മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് താന്‍ കരുതുന്നില്ലെന്ന് ശ്രീധരന്‍ നായര്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുണ്ടെന്നും മജിസ്ട്രേറ്റിന് മുന്‍പാകെ നല്‍കിയ രണ്ടാമത്തെ പരാതിയിലാണ് ശ്രീധരന്‍ നായര്‍ ഇക്കാര്യം വ്യക്തമാക്കിയതെന്നും എ.ഡി.ജി.പി ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണത്തില്‍ അറിയിച്ചു.

 

മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ക്യാമറയില്‍ നിന്നും ശ്രീധരന്‍നായര്‍ മുഖ്യമന്ത്രിയെ കണ്ടതായി പറയുന്ന ദിവസത്തെ ദൃശ്യങ്ങള്‍ വീണ്ടെടുക്കാനായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags