Skip to main content
Kochi

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചതില്‍ പോലീസിനെതിരെ ഹൈക്കോടതി നിരീക്ഷകസമിതി. ബിന്ദുവിനെയും കനകദുര്‍ഗയെയും ശബരിമലയില്‍ കയറ്റിയത് അനധികൃത സൗകര്യമൊരുക്കിയാണെന്നും വി.ഐ.പി. പരിഗണന ലഭിച്ചെന്നും ഇവരെ സ്റ്റാഫ് ഗേറ്റ് വഴിയാണ് സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചതെന്നും നിരീക്ഷികസമിതി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

 

ഇരുവര്‍ക്കും ദര്‍ശനത്തിനായി പോലീസ് പ്രത്യേക സൗകര്യമൊരുക്കി. ഭക്തരെ പ്രവേശിപ്പിക്കാത്ത വഴിയിലൂടെയാണ് ഇവരെ കടത്തിവിട്ടത്. ജീവനക്കാര്‍ക്കും വി.ഐ.പി.കള്‍ക്കും മാത്രം പ്രവേശിക്കാന്‍ അനുമതിയുള്ള വഴിയിലൂടെയാണ് ഇവര്‍ സന്നിധാനത്ത് എത്തിയത്. ശ്രീകോവിലിന് മുന്നിലേക്ക് എത്തിച്ചതും ഇതേമാര്‍ഗത്തിലൂടെയാണെന്നും പോലീസ് ഇവര്‍ക്ക് പ്രത്യേക പരിഗണന നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.