Skip to main content
റോം

pope francis

 

പരിസ്ഥിതിയ്ക്ക് വരുത്തുന്ന നാശം പാപമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പ്രകൃതിയെ ബഹുമാനിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ട മാര്‍പാപ്പ സൃഷ്ടിയെ ബഹുമാനിക്കാത്ത വികസനത്തേയും വിമര്‍ശിച്ചു. തെക്കേ അമേരിക്കയിലെ മഴക്കാടുകള്‍ നശിപ്പിച്ചത് എടുത്തുപറഞ്ഞു കൊണ്ടായിരുന്നു അര്‍ജന്റീന സ്വദേശിയായ മാര്‍പാപ്പയുടെ പ്രസംഗം.

 

ഇറ്റലിയിലെ മൊലിസ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളും കര്‍ഷകരും പിരിച്ചുവിടപ്പെട്ട തൊഴിലാളികളും അടങ്ങുന്ന ഒരു സദസ്സിനെ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പാപ്പ.

 

തന്റെ സ്വദേശമായ അമേരിക്കയില്‍ കാടെല്ലാം വെട്ടി നിലമാക്കി മാറ്റിയിരിക്കുന്നു. ജീവന്‍ നല്‍കാന്‍ ഭൂമിയ്ക്ക് ഇനി കഴിയില്ല. ഭൂമിയെ ചൂഷണം ചെയ്യുന്നതും ഭൂമി നമുക്കായി കരുതിവച്ചിരിക്കുന്നത് നല്‍കുന്നതില്‍ നിന്ന്‍ അവളെ തടയുന്നതും നമ്മുടെ പാപമാണ്. –മാര്‍പാപ്പ പറഞ്ഞു. സൃഷ്ടിയെ ബഹുമാനിക്കാന്‍ അറിയുന്ന ഒരു വികസനത്തിലേക്ക് പരിവര്‍ത്തനപ്പെടുകയെന്നതാണ് നമുക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയെന്ന്‍ മാര്‍പാപ്പ അഭിപ്രായപ്പെട്ടു.  

 

2013 മാര്‍ച്ചില്‍ സ്ഥാനമേറ്റതിന് ശേഷം ഒട്ടേറെ തവണ ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തെ ദരിദ്രരുടെ കഷ്ടതകള്‍ ലഘൂകരിക്കേണ്ടതിന്റേയും പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റേയും ആവശ്യകത ആവര്‍ത്തിച്ച് ഉന്നയിച്ചിട്ടുണ്ട്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം വിശദീകരിക്കുന്ന ഒരു ഇടയലേഖനം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം.