Skip to main content
കൊച്ചി

high court keralaകോണ്‍ഗ്രസ് നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായ പി.ജെ കുര്യനെ സൂര്യനെല്ലി കേസില്‍ പ്രതിസ്ഥാനത്ത് നിന്ന്‍ നീക്കിയതിനെതിരെ ഇരയായ പെണ്‍കുട്ടി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പിന്മാറി. കേസിലെ പ്രതികളുടെ അപ്പീല്‍ തങ്ങള്‍ പരിഗണിച്ചു കൊണ്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബഞ്ചിന്റെ തീരുമാനം. ജസ്റ്റിസുമാരായ കെ.ടി. ശങ്കരനും ആര്‍. ജോസഫ് ഫ്രാന്‍സിസും ഉള്‍പ്പെട്ട സ്ത്രീപീഡനകേസുകള്‍ പരിഗണിക്കുന്ന പ്രത്യേക ബെഞ്ചിന്റെതാണ് നടപടി.

 

ഡിസംബര്‍ അഞ്ചിന് ജസ്റ്റിസ് പി. ഭാവദാസന്റെ സിംഗിള്‍ ബഞ്ചാണ് ഹര്‍ജി ഡിവിഷന്‍ ബഞ്ചിന് കൈമാറിയത്. കുര്യനെ കുറ്റവിമുക്തമാക്കിയ വിധികള്‍ റദ്ദാക്കിയാണ് പെണ്‍കുട്ടി സമര്‍പ്പിച്ച പുന:പരിശോധനാ ഹര്‍ജിയുടെ  നിയമസാധുത പരിഗണിച്ച് ഉത്തരവിറക്കാന്‍ കേസ് ഡിവിഷന്‍ ബഞ്ചിന് വിട്ടത്.

 

കേസിലെ മുഖ്യപ്രതി ധര്‍മരാജന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ പരിഗണിച്ച് കേസില്‍ തുടരന്വേഷണം നടത്തണം, പി.ജെ കുര്യനെതിരായ ഹര്‍ജി തള്ളിയ തൊടുപുഴ സെഷന്‍സ് കോടതിയുടെ വിധി റദ്ദാക്കണം, കുര്യനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ വിധി റദ്ദാക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പെണ്‍കുട്ടി ഹൈക്കോടതിയെ സമീപിച്ചത്.

 

കുര്യനെതിരായ പെണ്‍കുട്ടിയുടെ ഹര്‍ജി പരിഗണിക്കാതിരുന്ന സെഷന്‍സ് കോടതിയുടെ നടപടി ക്രിമിനല്‍ നടപടി ചട്ടങ്ങളുടെ ലംഘനമാണെന്ന് സിംഗിള്‍ ബഞ്ച് വിധിച്ചിരുന്നു.  ഇത് വാദിയുടെ മൌലികാവകാശമാണെന്നും ആവശ്യം ഉന്നയിച്ച് പെണ്‍കുട്ടി സുപ്രീം കോടതി വരെ പോയി മടങ്ങിയെന്നും കോടതി ചൂണ്ടിക്കാട്ടി.

 

ഹൈക്കോടതി 2006-ലാണ് പി.ജെ കുര്യനെ കേസില്‍ നിന്ന് ഒഴിവാക്കിയത്. തൊടുപുഴ ജില്ലാ കോടതി കുര്യന് എതിരെ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിക്കൊണ്ടായിരുന്നു ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ വിധി. ഇതില്‍ ഇരയായ പെണ്‍കുട്ടിയുടെ വാദം കേള്‍ക്കണമായിരുന്നുവെന്നും സിംഗിള്‍ ബഞ്ച് പരാമര്‍ശിച്ചിരുന്നു.

 

കീഴ്‌ക്കോടതി ശിക്ഷിച്ചിരുന്ന പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടതിനെതിരെ പെണ്‍കുട്ടി സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി റദ്ദാക്കി കേസ് വീണ്ടും പരിഗണിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ട സാഹചര്യത്തിലാണ് കുര്യനെ കേസില്‍ നിന്നൊഴിവാക്കിയ വിധി പെണ്‍കുട്ടി ഇപ്പോള്‍ ചോദ്യം ചെയ്യുന്നത്.