Skip to main content
കെയ്റോ

ഈജിപ്തില്‍  മൂന്നുമാസമായി നിലനിന്നിരുന്ന അടിയന്തരാവസ്ഥയും രാത്രികാല കര്‍ഫ്യുവും പിന്‍വലിച്ചതായി റിപ്പോര്‍ട്ട്. കെയ്‌റോ കോടതി ഉത്തരവിനെ തുടര്‍ന്ന് ഈജിപ്ഷ്യന്‍ മന്ത്രിസഭാ വക്താവാണ് ഔദ്യോഗിക അറിയിപ്പു നല്‍കിയത്. അടിയന്തരാവസ്ഥ പിന്‍വലിച്ചെങ്കിലും രാജ്യത്തെ പ്രധാന സ്ഥലങ്ങളും നഗരങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരിക്കും.

 

ഓഗസ്റ്റ് 14-നാണു രാജ്യത്തു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പ്രസിഡന്‍റ് മുഹമ്മദ് മുര്‍സിയെ അധികാരത്തില്‍ നിന്നും പുറത്താക്കിയ ശേഷം സൈന്യം അധികാരം പിടിച്ചെടുത്തിരുന്നു. പിന്നീട് മുര്സിയെ പിന്തുണയ്ക്കുന്നവരും സൈന്യവും തമ്മിലുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഒക്ടോബറില്‍ അവസാനിക്കേണ്ട അടിയന്തരാവസ്ഥ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സര്‍ക്കാര്‍ രണ്ടു മാസത്തേക്ക് കൂടി നീട്ടിവെക്കുകയായിരുന്നു.

 

മുര്‍സിയെ കഴിഞ്ഞ ജൂലൈയിലാണ് അധികാരത്തില്‍ നിന്നും പുറത്താക്കിയത്. ഇതിനു ശേഷം ഭരണം സൈന്യം പിടിച്ചെടുത്തു. പിന്നീട് ഇടക്കാല പ്രസിഡന്റായി ആദ്‌ലി മന്‍സൂര്‍ ചുമതലയേറ്റുവെങ്കിലും ബ്രദര്‍ഹുഡ് അനുകൂലികള്‍ പ്രക്ഷോഭം അഴിച്ചു വിടുകയായിരുന്നു. സൈന്യവും പ്രക്ഷോഭകാരികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്.