Skip to main content

മുന്‍ മുഖ്യമന്ത്രി മുകുള്‍ സാംഗ്മ ഉള്‍പ്പെടെ മേഘാലയയിലെ 18 കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ 12 പേരും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2018ലെ മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പില്‍ 60 നിയമസഭാ സീറ്റുകളില്‍ ഒന്നുപോലും വിജയിച്ചില്ലെങ്കിലും ഇതോടെ തൃണമൂല്‍ സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായി മാറി. തൃണമൂലില്‍ ചേര്‍ന്ന 12 കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ എട്ട് എം.എല്‍.എമാര്‍ ഗാരോ ഹില്‍സില്‍ നിന്നുള്ളവരും നാലു പേര്‍ ഖാസി ജയന്തിയാ കുന്നുകളില്‍ നിന്നുള്ളവരുമാണ്.

കോണ്‍ഗ്രസ് വിടുന്നത് സംബന്ധിച്ച് എം.എല്‍.എമാര്‍ ബുധനാഴ്ച രാത്രി 10 മണിയോടെ നിയമസഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കി. കോണ്‍ഗ്രസ് നേതാക്കളായ കീര്‍ത്തി ആസാദ്, അശോക് തന്‍വര്‍ എന്നിവരും ജനതാദളിലെ (യുണൈറ്റഡ്) പവന്‍ വര്‍മ്മയും കഴിഞ്ഞ ദിവസം തൃണമൂലില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് മേഘാലയയിലെ കോണ്‍ഗ്രസ് എം.എല്‍.എമാരും പാര്‍ട്ടിയില്‍ ചേര്‍ന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്.

ഈ വര്‍ഷം ആദ്യം നടന്ന പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തിയതിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് വിപുലീകരണ ശ്രമങ്ങള്‍ നടത്തിവരുകയാണ്. വിപുലീകരണവുമായി ബന്ധപ്പെട്ട് മമത കഴിഞ്ഞ കുറച്ച് മാസങ്ങളായി കരുക്കള്‍ നീക്കുന്നത് മേഘാലയയെ ലക്ഷ്യമിട്ടാണ്. ഗോവ, അസം, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഹരിയാന എന്നിവടങ്ങളില്‍ കോണ്‍ഗ്രസ് പാളയങ്ങളില്‍ കടന്നുകയറിയാണ് തൃണമൂല്‍ നേട്ടമുണ്ടാക്കുന്നത്.