Skip to main content

ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ഗീയതയായിരിക്കും മുഖ്യവിഷയം എന്നതില്‍ തര്‍ക്കം വേണ്ട. മൂന്ന് മുന്നണികളും വര്‍ഗീയതയെ പരമാവധി ആളിക്കത്തിച്ച് വോട്ടാനുള്ള ശ്രമത്തിലാണ്. സി.പി.എമ്മിന്റെ കേന്ദ്ര നേതൃത്വം കഴിഞ്ഞ ദിവസം വ്യക്തമാക്കിയത് ബി.ജെ.പിയെ ഞങ്ങള്‍ ശക്തമായി നേരിടും എന്നാണ്. വരും ദിവസങ്ങളില്‍ കേരളത്തിലെ നേതാക്കള്‍ ബി.ജെ.പിയെ ആക്രമിച്ചുകൊണ്ടുള്ള പ്രതികരണങ്ങള്‍ ത്വരതപ്പെടുത്തും. ഇതുവഴി ലക്ഷ്യമിടുന്നത് തങ്ങളാണ് ബി.ജെ.പിക്ക് ബദല്‍ എന്ന ഒരു പ്രതീതി വോട്ടര്‍മാര്‍ക്കിടയില്‍ ഉണ്ടാക്കാനാണ്. ഇതുവഴി യു.ഡി.എഫിന് ലഭിക്കുന്ന ന്യൂനപക്ഷ വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കുകയാണ് ലക്ഷ്യം. അതേ സമയം തന്നെ മുസ്ലീംലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന് പറഞ്ഞ് ഭൂരിപക്ഷവോട്ട് നേടാനും ഇടതുപക്ഷം പണിയെടുത്തുകൊണ്ടിരിക്കുകയാണ്. സഭാ തര്‍ക്കത്തില്‍ പ്രത്യക്ഷ നിലപാടുകളൊന്നും സ്വീകരിക്കാതെ ക്രിസ്ത്യന്‍ വോട്ടുകളും പെട്ടിയിലാക്കന്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നീക്കം സജീവമാണ്. 

കോണ്‍സാകട്ടെ ഇതേ നാണയത്തില്‍ തിരിച്ചടി തുടങ്ങിക്കഴിഞ്ഞു. ഉമ്മന്‍ചാണ്ടി തിരഞ്ഞെടുപ്പിന്റെ ചുക്കാന്‍ ഏറ്റെടുത്തതോടെ എല്ലാ മതവിഭാഗങ്ങളുടെയും പിന്തുണ ഉറപ്പാന്‍ സജീവനീക്കങ്ങള്‍ നടന്നുവരികയാണ്. ബി.ജെ.പിക്കെതിരെ അതിശക്തമായ പ്രചരണമാണ് കോണ്‍ഗ്രസ് നടത്തുന്നത്. രാഹുല്‍ ഗാന്ധിയെയാണ് കോണ്‍ഗ്രസ് ഇതിനായി പ്രധാനമായും ഉപയോഗപ്പെടുന്നത്. നേമത്തും വട്ടിയൂര്‍ക്കാവിലും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മത്സരിക്കുമെന്ന പ്രചാരണവും വെറുതയല്ല. തങ്ങളാണ് ബി.ജെ.പിയുടെ എതിരാളികള്‍ എന്ന വികാരം ഉയര്‍ത്തുകയാണ് ലക്ഷ്യം. ഇതിനൊപ്പം ഉമ്മന്‍ ചാണ്ടി തന്നെ മറ്റൊരു വലിയ നീക്കവും തുടങ്ങിവച്ചിട്ടുണ്ട്. ശബരിമല വിഷയത്തെ ഈ തിരഞ്ഞെടുപ്പിലും സജീവമാക്കുക എന്ന ലക്ഷ്യം. കഴിഞ്ഞി ദിവസം ഐശ്വര കേരള യാത്ര ഉദ്ഘാടനം ചെയ്യുന്ന വേളയിലും ഉമ്മന്‍ചാണ്ടി പ്രധാനമായും ഊന്നിയത് ശബരിമല വിഷയത്തിലാണ്. യാത്ര നടത്തുന്ന രമേശ് ചെന്നിത്തലും അതേറ്റെടുത്തിട്ടുണ്ട്. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ശബരിമലയിലെ അനിശ്ചിതത്വം നീക്കുമെന്നും നിയമനിര്‍മ്മാണം നടത്തുമെന്നുമാണ് കോണ്‍ഗ്രസ് പറയുന്നത്. ഇതുവഴി ഭൂരിപക്ഷ വോട്ടുകളെയാണ് നേതാക്കള്‍ ലക്ഷ്യമിടുന്നത്. നേരത്തെ ശബരിമല വിഷയത്തെ വലിയ ആയുധമാക്കിയ ബി.ജെ.പി ഇപ്പോള്‍ ആ വിഷയത്തെ മറന്നമട്ടിലിരിക്കുമ്പോഴാണ് കോണ്‍ഗ്രസ് തന്ത്രപരമായി കളിക്കുന്നത്. 

ബി.ജെ.പി ഇതുവരെ ഹിന്ദുവികാരത്തില്‍ മാത്രമായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് എങ്കില്‍ ഇക്കുറി ക്രിസ്ത്യന്‍ വോട്ടുകളിലും അവര്‍ കാര്യമായി പ്രതീക്ഷ വയ്ക്കുന്നുണ്ട്. ബി.ജെ.പി നേതാക്കള്‍ തുടരെ തുടരെ അരമനകളിലും സഭാ ആസ്ഥാനങ്ങളിലുമെന്നും സന്ദര്‍ശനം നടത്തുന്നതിന് പിന്നെ ലക്ഷ്യം മറ്റൊന്നുമല്ല. കേരളത്തിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷത്തില്‍ തങ്ങള്‍ തഴയപ്പെട്ടവരാണെന്ന വികാരമുണ്ടാക്കാനും ബി.ജെ.പി ശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് അവസരമൊരുക്കിയതും. അങ്ങനെ മൊത്തത്തില്‍ പറഞ്ഞാല്‍ മൂന്ന് മുന്നണികളും വര്‍ഗീയതയിലാണ് ആശ്രയം കണ്ടെത്തിയിരിക്കുന്നത്. അഴിമതിയോ, കെടുകാര്യസ്ഥതയോ, കേരളത്തിന്റെ ഭാവിയോ ഒന്നുമല്ല തിരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങള്‍ എന്ന് പറയാന്‍ കാരണമതാണ്.