Skip to main content

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനായി കേന്ദ്രം നടപടികള്‍ തുടങ്ങി. പ്രധാന മന്ത്രിയുടെ ഓഫീസ് ഒറ്റ വോട്ടര്‍പ്പട്ടികയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു. ഇതോടെ രാജ്യത്ത് പൊതു വോട്ടര്‍ പട്ടിക ആദ്യം യാഥാര്‍ത്ഥ്യമാകും. ചില സംസ്ഥാനങ്ങള്‍ക്ക് തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിന് പ്രത്യേക വോട്ടര്‍ പട്ടികയുണ്ട്. എന്നാല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ പട്ടികയുമായി ലയിപ്പിച്ച് ഒറ്റ വോട്ടര്‍ പട്ടിക തയാറാക്കുവാനാണ് ആലോചന. ഇതിനായി സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തും. 

തദ്ദേശ തെരഞ്ഞെടുപ്പ് മുതല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരെ പ്രത്യേകം വോട്ടര്‍ പട്ടിക തയാറാക്കുന്ന രീതി ആണ് ഇല്ലാതാകുക. കേന്ദ്രം കുറേ കാലമായി മുന്നോട്ട് വയ്ക്കുന്ന ആശയമാണിത്. ഒറ്റ വോട്ടര്‍ പട്ടികയ്ക്ക് ഭരണഘടനാ ഭേദഗതി ആവശ്യമാണ്. ഇതിനായി ഭരണഘടനയുടെ 243കെ 243 സെഡ്എ അനുഛേദങ്ങള്‍ ഭേഭഗതി ചെയ്യും. പൊതു വോട്ടര്‍ പട്ടികയ്ക്ക് തടസമായുള്ള സംസ്ഥാന നിയമങ്ങളും റദ്ദാക്കും. 

അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുതല്‍ നിയമസഭാ- തദ്ദേശ തെരഞ്ഞെടുപ്പുകളും നടത്താനാണ് നീക്കം. നടപടികള്‍ എകോപിപ്പിക്കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി കെ മിശ്രയെ പ്രധാനമന്ത്രി ചുമതലപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ചകള്‍ ആരംഭിച്ചുവെന്നും വിവരമുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ബിജെപി പ്രകടന പത്രികയിലെ പ്രധാനപ്പെട്ട വാഗ്ധാനങ്ങളില്‍ ഒന്നായിരുന്നു പൊതു വോട്ടര്‍ പട്ടിക.