ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ ശ്രീശാന്തിനെ അറസ്റ്റ് ചെയ്തത് തെളിവിന്റെ അടിസ്ഥാനത്തിലാണോ എന്ന് ന്യൂഡല്‍ഹിയിലെ പ്രത്യേക വിചാരണ കോടതി. ഇടനിലക്കാരനും ശ്രീശാന്തിന്റെ സുഹൃത്ത് ജിജു ജനാര്‍ദ്ദനും തമ്മിലാണ് ടെലിഫോണ്‍ സംഭാഷണം നടന്നത്. ഈ പണം ശ്രീശാന്തിന് ലഭിച്ചതായി വ്യക്തമായ തെളിവുകള്‍ ഒന്നുമില്ലെന്നിരിക്കെ ശ്രീശാന്തിനെ അറസ്റ്റ് ചെയ്തത് എന്തിനാണെന്ന്‍ കോടതി ചോദിച്ചു.
ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ ജിജു ജനാർദ്ദനനെ വിസ്തരിക്കുന്നതിനിടെയാണ് കോടതി ഈ ചോദ്യം ഉന്നയിച്ചത്. കേസില്‍ 29ാം പ്രതിയായാണ് ശ്രീശാന്ത്. ശ്രീശാന്തിനെതിരെ ക്രിമിനല്‍ ഗൂഡാലോചന, വഞ്ചന എന്നീ കുറ്റങ്ങള്‍ക്ക് പുറമെ മഹാരാഷ്ട്ര സംഘടിത കുറ്റകൃത നിരോധന (മക്കോക്ക) നിയമപ്രകാരവും കുറ്റം ചുമത്തിയിട്ടുണ്ട്.
ഐ.പി.എല്ലിന്റെ 2013 സീസണിലാണ് വാതുവെപ്പുകാര്‍ക്ക് വേണ്ടു ഒത്തുകളി നടത്തിയെന്ന്‍ ആരോപിച്ച് ഡല്‍ഹി പോലീസ് ശ്രീശാന്ത് അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന്‍, ബി.സി.സി.ഐ ശ്രീശാന്തിന് ക്രിക്കറ്റില്‍ നിന്ന്‍ ആജീവനാന്ത വിലക്ക് കല്‍പ്പിച്ചു.