തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐക്ക് സി.ബി.ഐ കോടതിയുടെ രൂക്ഷ വിമര്‍ശനം. കുറ്റപത്രത്തിലെ അവ്യക്തത നീക്കാതെ ഉരുട്ടിക്കൊലക്കേസിൽ സി.ബി.ഐ ഒളിച്ചുകളിക്കുകയാണെന്ന് കേസ് പരിഗണനക്കെടുത്തപ്പോള്‍ കോടതി പറഞ്ഞു.
കോടതിയെ ആശയക്കുഴപ്പത്തിലാക്കാൻ നിരന്തരം ശ്രമിക്കുന്നതുകൊണ്ട് അന്വേഷണ സംഘം ഒളിച്ചു കളിക്കുകയാണെന്നും കുറ്റപത്രത്തിലെ ആരോപണങ്ങള്‍ പരസ്പരവിരുദ്ധമാണെന്നും കുറ്റപത്രത്തിലെ പാളിച്ച സംബന്ധിച്ച വിശദീകരണം രേഖാമൂലം എഴുതി ഇന്നുതന്നെ നല്‍കണമെന്നും പ്രത്യേക കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
കൊലപാതകത്തിനും വ്യാജ എഫ്.ഐ.ആർ തയ്യാറാക്കി പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചതിനും വെവ്വേറെ കുറ്റപത്രങ്ങളാണു സി.ബി.ഐ കോടതിയിൽ സമർപ്പിച്ചിരുന്നത്. കുറ്റപത്രത്തിൽ ആരോപിച്ചിട്ടുള്ള പ്രേരണകുറ്റവും വ്യാജതെളിവു സമർപ്പിച്ചതിനുള്ള കുറ്റവും നിലനിൽക്കുന്നതല്ലെന്നു കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. നേരത്തേ കേസ് പരിഗണിച്ചപ്പോള്‍ അന്വേഷണ റിപ്പോര്‍ട്ടിലെ ഗുരുതരമായ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥന്‍ ഡി.വൈ.എസ്.പി. കെ.പ്രദീപ്കുമാറിനെ കോടതി ശാസിച്ചിരുന്നു. കുറ്റപത്രം തയ്യാറാക്കിയതിലെ വീഴ്ച തന്നെയാണ് അന്നും ചൂണ്ടിക്കാണിച്ചിരുന്നത്.
കേസ് പരിഗണിക്കുന്നത് കോടതി മെയ് 12-ലേക്ക് മാറ്റി. 2005 സെപ്തംബര്‍ 27-ന് സംശയകരമായ സാഹചര്യത്തില്‍ ഫോര്‍ട്ട് പൊലീസ് അറസ്റ്റിലായ ഉദയകുമാറിനെ പിറ്റേദിവസം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ഡി.വൈ.എസ്.പി ഇ.കെ.സാബു, സി.ഐ ടി.അജിത്കുമാര്‍, കോണ്‍സ്ബിള്‍മാരായ ജിതകുമാര്‍, സോമന്‍ തുടങ്ങി പതിനൊന്ന് പോലീസുകാരാണ് കേസിലെ പ്രതികള്‍.