Skip to main content
കൊച്ചി

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച് കസ്റ്റംസ് ഉദ്യോഗസ്ഥരോട് ചലച്ചിത്ര താരം കലാഭവന്‍ മണി അപമര്യാദയായി പെരുമാറിയതായി പരാതി. കുവൈത്തില്‍ നിന്ന് മടങ്ങി വരവെ കൈയ്യിലുണ്ടായിരുന്ന ബ്രേസ്‌ലെറ്റ് സ്വര്‍ണ്ണമാണോ എന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ ക്ഷുഭിതനായ മണി ബ്രേസ്‌ലെറ്റ് ഉദ്യോഗസ്ഥരുടെ നേര്‍ക്ക് വലിച്ചെറിയുകയായിരുന്നു എന്നാണു പരാതി. ബ്രേസ്‌ലെറ്റിന് ആവശ്യമായ രേഖകളില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

എന്നാല്‍ താന്‍ അപമര്യാദയായി പെരുമാരിയെന്നുള്ള ആരോപണം മണി നിഷേധിച്ചു. വിമാനത്താവളത്തിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ സത്യം വ്യക്‌തമാകും. ബ്രേസ്‌ലെറ്റ്‌ വലിച്ചെറിഞ്ഞുവെന്ന ആരോപണം തെറ്റാണെന്നും മണി വ്യക്തമാക്കി. കസ്റ്റംസും വനംവകുപ്പും തന്നെ വേട്ടയാടുകയാണെന്നും മണി പറഞ്ഞു.  

 

സ്വര്‍ണക്കടത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് മണിയോടും പരിശോധനകള്‍ക്ക് വിധേയനാവാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്.