Skip to main content
തിരുവനന്തപുരം

വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അബ്ബാസ് സേട്ടിന്‍റെ മരണവുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടി കേന്ദ്ര മന്ത്രി ഇ അഹമ്മദ്‌ തുടങ്ങിയവര്‍ക്ക് തിരുവനന്തപുരം പ്രിൻസിപ്പിൽ സെഷൻസ് കോടതി നോട്ടീസയച്ചു.

 

സെപ്തംബർ നാലിന് നേരിട്ടോ അഭിഭാഷകൻ മുഖേനയോ കോടതിയില്‍ ഹാജരാകാനാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. മലപ്പുറം മുന്‍ പാസ്സ്പോര്‍ട്ട് ഓഫീസര്‍ അബ്ദുല്‍ റഷീദിനോടും ഹാജരാവാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
 

 

അബ്ബാസ് സേട്ടിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നു. അബ്ബാസ് സേട്ടിന്‍റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്ന് പറഞ്ഞ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.
 

 

കോഴിക്കോട്‌ നടന്ന മുസ്ലിംലീഗ്‌ പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ കോഴിക്കോട്ടെത്തിയപ്പോള്‍ അബ്ബാസ് സേട്ട് റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചു.