Skip to main content

ജെനീവ: ബ്രസീല്‍ നയതന്ത്രജ്ഞന്‍ റോബര്‍ട്ടോ അസെവാഡോ ലോക വ്യപാര സംഘടന(ഡബ്ലിയു.ടി.ഒ)യുടെ പുതിയ തലവനായി തെരഞ്ഞെടുക്കപ്പെട്ടു. ബ്രിക്സ് പിന്തുണയോടെ ദക്ഷിണ ഗോള രാഷ്ട്രങ്ങളുടെ പ്രതിനിധിയായി മത്സരിച്ച അദ്ദേഹം വികസിത രാജ്യങ്ങള്‍ പിന്തുണച്ച മുന്‍ മെക്സിക്കോ വാണിജ്യമന്ത്രി ഹെര്‍മിനിയോ ബ്ലാങ്കോയെ പരാജയപ്പെടുത്തി. നിലവിലെ ഡയറക്ടര്‍ ജനറല്‍ ഫ്രാന്‍സിന്റെ പാസ്കല്‍ ലാമിയുടെ കാലാവധി തീരുന്ന സെപ്തംബറില്‍ അസെവാഡോ ചുമതലയേല്‍ക്കും.

 

2008 മുതല്‍ ഡബ്ലിയു.ടി.ഒയില്‍ ബ്രസീലിന്റെ സ്ഥാനപതിയായി പ്രവര്‍ത്തിക്കുന്ന അസെവാഡോ 1995ല്‍ നിലവില്‍ വന്ന സംഘടനയുടെ മേധാവിയാകുന്ന ആദ്യ തെക്കേ അമേരിക്കക്കാരനാണ്.  ആഗോള വ്യാപാരത്തെ നിയന്ത്രിക്കുന്ന ഡബ്ലിയു.ടി.ഒയില്‍ 159 രാഷ്ട്രങ്ങള്‍ അംഗങ്ങളാണ്.  

 

ഇന്തോനേഷ്യയിലെ ബാലിയില്‍ ഡിസംബറില്‍ ചേരുന്ന ദ്വൈവാര്‍ഷിക മന്ത്രിതല സമ്മേളനമായിരിക്കും അസെവാഡോയുടെ ആദ്യ ചുമതല.