ഇന്തോനേഷ്യയിലെ ബാലിയില്‍ നടക്കുന്ന ലോക വ്യാപാര സംഘടന (ഡബ്ലിയു.ടി.ഒ)യുടെ മന്ത്രിതല സമ്മേളനത്തില്‍ രാജ്യങ്ങള്‍ തമ്മില്‍ കാര്‍ഷിക ഉടമ്പടിയില്‍ എത്താനുള്ള സാധ്യത മങ്ങി. കാര്‍ഷിക സബ്സിഡിയുമായി ബന്ധപ്പെട്ട് ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്ന് ഇന്ത്യയെ പ്രതിനിധീകരിക്കുന്ന കേന്ദ്ര വാണിജ്യകാര്യ മന്ത്രി ആനന്ദ് ശര്‍മ്മ ബുധനാഴ്ച വ്യക്തമാക്കിയാതോടെയാണിത്. മോശം ഉടമ്പടിയെക്കാളും നല്ലത് ഉടമ്പടിയില്ലാത്തതാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ശര്‍മ്മ പറഞ്ഞു.
വരുന്ന പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇന്ത്യ കാര്‍ഷിക സബ്സിഡി ഉല്‍പ്പാദനത്തിന്റെ പത്ത് ശതമാനമായി പരിമിതപ്പെടുത്തണമെന്ന നിര്‍ദ്ദേശത്തെ എതിര്‍ക്കുന്നതെന്ന വാദത്തെ ശര്‍മ്മ നിരാകരിച്ചു. 2005-ലെ ഹോംഗ് കോങ്ങ് മന്ത്രിതല സമ്മേളനം മുതല്‍ കഴിഞ്ഞ എട്ടുവര്‍ഷമായി ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതാണെന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു.
ഇന്ത്യ ഈയിടെ പാസ്സാക്കിയ ഭക്ഷ്യാസുരക്ഷാ നിയമത്തെ സാരമായി ബാധിക്കുന്നതാണ് ഡബ്ലിയു.ടി.ഒ നിര്‍ദ്ദേശം. ഇത് നടപ്പിലാക്കാന്‍ നാല് വര്‍ഷത്തെ സാവകാശം നല്‍കാമെന്ന ഒത്തുതീര്‍പ്പും ഇന്ത്യ തള്ളിയിരുന്നു. യു.എസ് അടക്കമുള്ള വികസിത രാഷ്ട്രങ്ങളാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. എന്നാല്‍, ഇന്ത്യയുടെ നേതൃത്വത്തില്‍ വികസ്വര രാഷ്ട്രങ്ങള്‍ ആവശ്യപ്പെടുന്നത് ഭക്ഷ്യസുരക്ഷാ പദ്ധതികള്‍ സുഗമായി നടപ്പിലാക്കാന്‍ സാധിക്കുന്ന സ്ഥിരം സംവിധാനങ്ങള്‍ ഉണ്ടാകുന്നത് വരെ ഈ സാവകാശം വേണമെന്നാണ്.
വിഷയത്തില്‍ ഇന്ത്യ ഒറ്റപ്പെട്ട നിലപാടാണ് സ്വീകരിക്കുന്നതെന്ന വാദവും ശര്‍മ്മ തള്ളി. ലോകജനസംഖ്യയുടെ 75 ശതമാനത്തിലധികം പേര് അധിവസിക്കുന്ന ഭൂരിപക്ഷം വരുന്ന രാഷ്ട്രങ്ങളുടെ പിന്തുണ ഇന്ത്യക്കുള്ളതായി ശര്‍മ്മ അറിയിച്ചു. ഇളവിനായി യാചിക്കാനല്ല തങ്ങള്‍ ഇവിടെ വന്നിരിക്കുന്നതെന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നതായും ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.
1986-88ലെ വിളകളുടെ അടിസ്ഥാനത്തിലാണ് പത്ത് ശതമാനം സബ്സിഡി എന്ന നയം സ്വീകരിച്ചിരിക്കുന്നതെന്നും ഇത് ഇന്ത്യയ്ക്ക് അംഗീകരിക്കാനാവില്ലെന്നും ശര്‍മ്മ പറഞ്ഞു. ഭക്ഷ്യസുരക്ഷാ പദ്ധതിക്കായി സംഭാരിച്ചിരിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ ആഗോളവിപണിയില്‍ വില്‍പ്പനയ്ക്കെത്തിക്കുമെന്ന വികസിത രാജ്യങ്ങളുടെ ആശങ്കകളും മന്ത്രി നിരാകരിച്ചു. അത്തരം നടപടികള്‍ കര്‍ശനമായി തടയുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.