Skip to main content
ന്യൂഡല്‍ഹി

p sathasivam

 

സുപ്രീം കോടതി ചീഫ് ജസ്റ്റിസ്‌ ആയിരുന്ന പി. സദാശിവത്തെ കേരള ഗവര്‍ണര്‍ ആയി നിയമിച്ച് രാഷ്ട്രപതി ബുധനാഴ്ച വിജ്ഞാപനം പുറപ്പെടുവിച്ചു. കേരള ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന്‍ ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഷീല ദീക്ഷിത് രാജിവെച്ച ഒഴിവിലാണ് നിയമനം. അതേസമയം, നിയമനത്തിനെതിരെ വിവിധ കോണുകളില്‍ നിന്നുയര്‍ന്ന എതിര്‍പ്പിനെ അവഗണിച്ചാണ് എന്‍.ഡി.എ സര്‍ക്കാറിന്റെ നടപടി.

 

ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്‌ ആയിരുന്ന ഒരു വ്യക്തി ഗവര്‍ണര്‍ സ്ഥാനത്ത് നിയമിക്കപ്പെടുന്നത് ഇതാദ്യമാണ്. പ്രോട്ടോക്കോള്‍ അനുസരിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും താഴെയാണ് ഗവര്‍ണര്‍ പദവി. കഴിഞ്ഞ ഏപ്രിലിലാണ് 65-കാരനായ സദാശിവം ചീഫ് ജസ്റ്റിസ്‌ സ്ഥാനത്ത് നിന്ന്‍ വിരമിച്ചത്. എന്‍.ഡി.എ സര്‍ക്കാര്‍ നിയമിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തന മേഖലയ്ക്ക് പുറത്ത് നിന്നുള്ള ആദ്യത്തെയാളാണ് തമിഴ്‌നാട്‌ സ്വദേശിയായ സദാശിവം.  

 

നടപടിയെ രൂക്ഷമായി വിമര്‍ശിച്ച കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ അമിത് ഷാ കേസില്‍ സദാശിവത്തിന്റെ വിധിയാണോ കേന്ദ്ര സര്‍ക്കാറിനെ പ്രീതിപ്പെടുത്തിയതെന്ന് ആരാഞ്ഞു. ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ ഗുജറാത്തില്‍ആഭ്യന്തര സഹമന്ത്രിയായിരിക്കെ നടന്ന സോഹ്രാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട് ഷായെ പ്രതിചേര്‍ത്ത ഒരു പ്രഥമ വിവര റിപ്പോര്‍ട്ട് സദാശിവം ഉള്‍പ്പെടുന്ന സുപ്രീം കോടതി ബഞ്ച് തള്ളിയിരുന്നു.

 

സദാശിവത്തിന്റെ നിയമനത്തില്‍ സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം സുധീരനും നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഗവര്‍ണര്‍ നിയമനം സംബന്ധിച്ച് കേന്ദ്രം തന്റെ അഭിപ്രായം തേടിയിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചിരുന്നു. ചീഫ് ജസ്റ്റിസ്‌ ആയിരുന്നയാളെ ഗവര്‍ണര്‍ സ്ഥാനത്ത് നിയമിക്കുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടി കേരളത്തിലേയും സുപ്രീം കോടതിയിലേയും അഭിഭാഷക അസോസിയേഷനുകള്‍ രാഷ്ട്രപതിയ്ക്ക് നിവേദനം നല്‍കിയിരുന്നു.

 

അതേസമയം, നടപടിയില്‍ തെറ്റായി ഒന്നുമില്ലെന്നും അര്‍ഹതയുടെ അടിസ്ഥാനത്തിലാണ് തന്റെ നിയമനമെന്നും പി. സദാശിവം പ്രതികരിച്ചു. ഇപ്പോള്‍ താന്‍ ഒരു സാധാരണ വ്യക്തിയാണെന്നും തന്റെ അനുഭവസമ്പത്ത് കേരളത്തിലെ ജനങ്ങളുടെ ഗുണത്തിന് വേണ്ടി ഉപയോഗപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത് രാഷ്ട്രീയ നിയമനമാണെന്ന അഭിപ്രായം തള്ളിയ അദ്ദേഹം തന്റെ നിയമനത്തില്‍ നിയമസമൂഹം സന്തോഷിക്കേണ്ടതാണെന്നും അഭിപ്രായപ്പെട്ടു.