സംസ്ഥാനത്ത് വൈദ്യുതി നിരക്ക് യൂണിറ്റിന് 35 പൈസ മുതൽ 45 പൈസവരെ വർധിപ്പിച്ചു. നിലവിലുള്ള സ്ലാബ് ഘടന പരിഷ്കരിക്കാനും വൈദ്യുതി റെഗുലേറ്ററി കമ്മീഷന് വ്യാഴാഴ്ച തീരുമാനിച്ചിട്ടുണ്ട്. ഗാർഹിക ഉപയോക്താക്കൾക്ക് ശരാശരി ഇരുപത്തിനാല് ശതമാനത്തോളം വർധനവുണ്ടാകും. വ്യാവസായിക ഉപയോക്താക്കൾക്ക് പത്ത് ശതമാനവും കാർഷിക മേഖലയിൽ 30 ശതമാനവും വർധനവുണ്ടാകും.
40 യൂണിറ്റ് വരെയുള്ള ഉപഭോഗത്തിന് നിരക്ക് വർധനയില്ലെങ്കിലും ഇത് ബി.പി.എല്‍ വിഭാഗത്തിന് മാത്രമായി ചുരുക്കി. ഇവര്‍ക്ക് ആദ്യ 40 യൂണിറ്റിന് ഇപ്പോഴത്തെ 1.50 രൂപ തുടരും. എന്നാല്‍, സ്ലാബ് ഘടന 40 യൂണിറ്റിന്റെ വീതം സ്ലാബുകളായിരുന്നത് 50 യൂണിറ്റിന്റെ സ്ലാബുകളാക്കി പുനര്‍നിര്‍ണയിച്ചു.
40 യൂണിറ്റിന് മുകളില്‍ 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റിന് 2.80 ആണ് നിരക്ക്. 51-100 യൂണിറ്റ് വരെ 3.20 രൂപ, 101-150 യൂണിറ്റ് വരെ നാല് രൂപ, 151-200 യൂണിറ്റ് വരെ 5.50 രൂപ, 201-250 യൂണിറ്റ് വരെ 6.75 രൂപ എന്നിങ്ങനെയാണ് മറ്റ് സ്ലാബുകളിലെ നിരക്കുകള്‍. 250 യൂണിറ്റിന് മുകളിലുള്ള ഉപഭോഗത്തിന് എല്ലാ യൂണിറ്റിനും അഞ്ച് രൂപ നിരക്കില്‍ നല്‍കേണ്ടിവരും.
ഏകദേശം 700 കോടി രൂപയ്ക്ക് മുകളില്‍ അധിക വരുമാനം ബോര്‍ഡിന് ലഭിക്കുന്നതാണ് ഇപ്പോഴത്തെ നിരക്ക് വര്‍ധന. 2,900 കോടിയോളം രൂപയുടെ റവന്യൂ കമ്മിയാണ് അടുത്ത വർഷത്തേക്ക് വൈദ്യുതി ബോർഡ് കണക്കാക്കിയിരിക്കുന്നത്. ഇതില്‍ 1,490 കോടിയോളം രൂപ നിരക്ക് വര്‍ധനയിലൂടെ ലഭ്യമാക്കാനാണ് ബോര്‍ഡ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, കമ്മി 1200 കോടി രൂപയേ വരൂവെന്നാണ് കമ്മീഷന്റെ നിഗമനമെന്നറിയുന്നു.