കവിയൂർ പീഡന കേസിൽ സി.ബി.ഐയ്ക്ക് വീണ്ടും കോടതിയുടെ രൂക്ഷവിമർശനം. കേസിൽ സി.ബി.ഐയുടെ പല കണ്ടെത്തലുകളോടും വിയോജിപ്പിണ്ടെന്നും കേസ് പരിഗണിക്കവേ കോടതി വ്യക്തമാക്കി. സി.ബി.ഐ സമര്‍പ്പിച്ച മൂന്നാം തുടരന്വേഷണ റിപ്പോര്‍ട്ടിലെ പല നിരീക്ഷണങ്ങളോടും വിയോജിപ്പാണെന്നും കോടതി വ്യക്തമാക്കി.
അനഘയെ അച്ഛന്‍ നാരായണന്‍ നമ്പൂതിരി പീഢിപ്പിച്ചെന്നതുള്‍പ്പടെയുള്ള നിരീക്ഷണങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ മതിയായ തെളിവുകളുണ്ടാവണമെന്ന് കോടതി സി.ബി.ഐക്ക് മുന്നറിയിപ്പ് നല്‍കി. ഊഹാപോഹങ്ങൾക്ക് പ്രസക്തിയില്ലെന്നും കോടതി പറഞ്ഞു. സ്‌കൂൾ സമയത്ത് പീഡനത്തിനിരയായ അനഘ പുറത്തുപോയില്ലെന്ന് സി.ബി.ഐയ്ക്ക് എങ്ങനെ ഉറപ്പിക്കാനാകുമെന്നും കോടതി ചോദിച്ചു. അന്വേഷണ സംഘത്തിന്റെ പല നിരീക്ഷണങ്ങളോടും യോജിക്കാനാവില്ല എന്നും കോടതി അറിയിച്ചു.
രാഷ്ട്രീയ ഉന്നതര്‍ക്കെതിരെ വ്യക്തമായ ആരോപണങ്ങള്‍ ഉന്നയിച്ച് ഹൈക്കോടതിക്ക് ലഭിച്ച കത്തിനെ കുറിച്ച് അന്വേഷണം നടത്താന്‍ ജസ്റ്റിസ് ആര്‍.ബസന്ത് ഉത്തരവിട്ടിട്ടും എന്തുകൊണ്ടാണ് അന്വേഷണം നടത്താന്‍ തയ്യാറാകാത്തതെന്നും കത്ത് അയച്ചത് വ്യാജ വ്യക്തിയാണെന്ന സി.ബി.ഐ പ്രോസിക്യൂട്ടറുടെ വാദം അംഗീകരിക്കാനാവില്ലെല്ലെന്നും കോടതി പറഞ്ഞു. കേസ് ഏപ്രില്‍ അഞ്ചിന് വീണ്ടും പരിഗണിക്കും.
2004 സെപ്റ്റംബര്‍ 28-നാണ് അനഘ, അച്ഛന്‍ നാരായണന്‍ നമ്പൂതിരി, അമ്മ ശ്രീദേവി, സഹോദരി അഖില, സഹോദരന്‍ അക്ഷയ് എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.