4000 കിലോമീറ്റര്‍ ദൂര പരിധിയുള്ള ആണവശേഷി മിസൈലായ അഗ്നി-നാല് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്ത് നിന്ന് തിങ്കളാഴ്ച രാവിലെ 10.52 ഓടെയായിരുന്നു മിസൈലിന്റെ വിക്ഷേപണം.അഗ്നി നാല് മിസൈല്‍ രൂപകല്പന ചെയ്ത ശേഷം നടത്തുന്ന മൂന്നാമത്തെ പരീക്ഷണമാണിത്.
ഒഡിഷയിലെ വീലർ ദ്വീപിൽനിന്ന് ഇന്ന് രാവിലെ വിക്ഷേപിക്കപ്പെട്ട മിസൈൽ നാലായിരം കിലോമീറ്ററും കൃത്യമായി പിന്നിട്ടുവെന്ന് പ്രതിരോധ വകുപ്പധികൃതർ അറിയിച്ചു. രണ്ടു ഘട്ടങ്ങളുള്ള മിസൈലിൽ ഖര ഇന്ധനമാണ് ഉപയോഗിക്കുന്നത്. 900 കിലോമീറ്റർ വരെ ഉയർന്ന ശേഷം താഴുമ്പോള്‍ 3000 ഡിഗ്രിവരെ ചൂടു ചെറുക്കാനുള്ള താപ കവചവുമുണ്ട്.
ഇതിനു മുമ്പുള്ള മിസൈലുകളെക്കാൾ ഭാരം കുറഞ്ഞതാണ് ഇപ്പോഴത്തേത്. അതുകൊണ്ട് കൂടുതൽ ആയുധം വഹിക്കാനുള്ള ശേഷിയുണ്ട്. മിസൈലിലെ കൂടുതൽ സംഹാരകാരിയാക്കുന്നതും ഈ പ്രത്യേകതയാണ്. ഇന്ത്യയുടെ മിസൈല്‍ ശേഖരത്തില്‍ ആണവ പോര്‍മുന വഹിയ്ക്കാന്‍ ശേഷിയുള്ള മിസൈലാണിത്. ഈ ഹൈസ്പീഡ് മിസൈലിനെ ഡിജിറ്റല്‍ കണ്ട്രോള് സംവിധാനം വഴി നിയന്ത്രിയ്ക്കാന്‍ കഴിയും. മക്രോനാവിഗേഷന് സംവിധാനം ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ അഗ്നി നാല് മിസൈലില്‍ ഉണ്ട്.