Skip to main content
ന്യൂഡല്‍ഹി

aam aadmi partyഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം മെയില്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് എ.എ.പി ഒരുങ്ങുന്നു. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ശനിയാഴ്ച ചേരുന്ന പാര്‍ട്ടിയുടെ ദേശീയ നിര്‍വ്വാഹക സമിതി ചര്‍ച്ച ചെയ്യും. തെരഞ്ഞെടുപ്പിലേക്കുള്ള പാര്‍ട്ടിയുടെ ആദ്യ ആദ്യ സ്ഥാനാര്‍ഥി പട്ടിക 10-15 ദിവസത്തിനുള്ളില്‍ പുറത്തിറക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

 

യോഗം ആരംഭിക്കുന്നതിന് മുന്‍പ് എ.എ.പി നേതാവും ഡെല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള്‍ യോഗം ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തന്ത്രങ്ങള്‍ ആലോചിക്കുമെന്ന് പ്രതികരിച്ചു. പാര്‍ട്ടിയുടെ പരമോന്നത സമിതിയായ 23 അംഗ ദേശീയ നിര്‍വ്വാഹക സമിതിയുടെ ആദ്യയോഗമാണിത്. ന്യൂഡല്‍ഹിയിലെ കണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ്ബിലാണ് സമിതി യോഗം ചേരുന്നത്.

 

ഗുജറാത്തിലെ മുഴുവന്‍ സീറ്റിലും മത്സരിക്കുമെന്ന് എ.എ.പി തീരുമാനിച്ചിട്ടുണ്ട്. ഹരിയാന, ഉത്തര്‍ പ്രദേശ്‌ എന്നിവിടങ്ങളിലും പാര്‍ട്ടി മത്സരിക്കും.

 

അതിനിടെ, താമസത്തിനും ക്യാമ്പ് ഓഫീസിനുമായി അഞ്ച് മുറികള്‍ വീതമുള്ള രണ്ട് ആഡംബര ഫ്ലാറ്റുകളിലേക്ക് മാറാനുള്ള കേജ്രിവാളിന്റെ തീരുമാനത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് ഫ്ലാറ്റുകള്‍ കേജ്രിവാള്‍ നിരസിച്ചു. പകരമായി, കുറച്ചുകൂടി ചെറിയ വസതി കണ്ടെത്താന്‍ ഉദ്യോഗസ്ഥരോട് കേജ്രിവാള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.