Skip to main content
തിരുവനന്തപുരം

ചകിരിച്ചോറില്‍ നിന്ന്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന രാജ്യത്തെ ആദ്യ നിലയം കയര്‍ ബോര്‍ഡ് തിരുവനന്തപുരത്ത് സ്ഥാപിക്കാനൊരുങ്ങുന്നു.10 മെഗാവാട്ട് ശേഷിയുള്ള പദ്ധതിക്ക് 50 കോടിയാണ് മുതല്‍മുടക്ക് പ്രതീക്ഷിക്കുന്നത്.  

 

താഴ്ന്നസ്ഥലങ്ങള്‍ നികത്താന്‍ ഉപയോഗിച്ചിരുന്ന ചകിരിച്ചോറ് ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതോടെ കയറിന്‍റെ ഈ ഉപോല്‍പന്നം കായലോരങ്ങളില്‍ മാലിന്യമായി കുമിഞ്ഞുകൂടുന്ന അവസ്ഥക്ക് അറുതിവരുമെന്നാണ് പ്രതീക്ഷ. ചകിരിച്ചോറ് ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കാനാകുന്ന 10 മെഗാവാട്ടിന്റെ പ്ലാന്റ് സ്ഥാപിക്കാന്‍ മുംബൈ ആസ്ഥാനമായുള്ള സ്ഥാപനവുമായി ചര്‍ച്ച പുരോഗമിക്കുകയാണെന്ന് കയര്‍ബോര്‍ഡ് ചെയര്‍മാന്‍ പ്രൊഫ. ജി. ബാലചന്ദ്രന്‍ പറഞ്ഞു.

 

ഈര്‍പ്പം നീക്കം ചെയ്തശേഷമാണ് വൈദ്യുതോല്‍പാദനത്തിനായി ചകിരിച്ചോറ് ഉപയോഗിക്കുക. ഇതിനുള്ള പ്രത്യേക ഡ്രൈയറിന് പേറ്റന്റുള്ളത് മുംബൈ കമ്പനിക്കാണെന്നും അദ്ദേഹം പറഞ്ഞു. കയര്‍ ബോര്‍ഡിന്റെ ഗവേഷണ വികസന വിഭാഗമാണ് ചകിരിച്ചോറില്‍ നിന്നുള്ള വൈദ്യുതോല്‍പനത്തിന്റെ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്.

 

ചകിരിച്ചോറിന്റെ തുടര്‍ച്ചയായ ലഭ്യത ഉറപ്പാക്കാന്‍ സംസ്ഥാനതലത്തില്‍ തൊണ്ട് ശേഖരിക്കുന്നതിനുള്ള പരിപാടിക്ക് കയര്‍ ബോര്‍ഡ് രൂപംനല്‍കും. കയര്‍ഫാക്ടറികളാണ് കയര്‍ ഉല്‍പാദനത്തിനുശേഷം ഉപയോഗശൂന്യമായ വസ്തുവെന്ന നിലയില്‍ ചകിരിച്ചോറ് പുറന്തള്ളുന്നത്. തൊണ്ടിന്റെ 30 ശതമാനം മാത്രമാണ് കയറാക്കി മാറ്റുന്നത്.

 

കയര്‍ ബോര്‍ഡിന്റെ ട്രാക്ടറുകള്‍ തെങ്ങുകൃഷിയുള്ള വീട്ടുപരിസരങ്ങളിലൂടെയും തോട്ടങ്ങളിലൂടെയും സഞ്ചരിച്ച് തൊണ്ട് ശേഖരിക്കുമെന്ന് പ്രൊഫ. ബാലചന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്തെ കയര്‍മേഖലയേയുംഇതിലൂടെ മുന്നോട്ടു കൊണ്ടുവരാന്‍ സാധിക്കും. കയര്‍ മേഖലയ്ക്കാവശ്യമായ തൊണ്ട് കണ്ടെത്താന്‍പോലും സമീപകാലത്ത് തമിഴ്‌നാടിനെയാണ് കേരളം ആശ്രയിക്കുന്നത്.

ചകിരിനാരുകളെ മറ്റ് സ്വാഭാവിക നാരുകളായ സില്‍ക്ക്, ചണം തുടങ്ങിയവയുമായി ചേര്‍ത്ത് പ്രത്യേക ഇനം തുണി ഉണ്ടാക്കുന്നതിന് സില്‍ക്ക് ബോര്‍ഡുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഈ തുണി ഉപയോഗിച്ച് കര്‍ട്ടനുകളും മറ്റ് ഫര്‍ണിഷിംഗ് വസ്തുക്കളും ഉണ്ടാക്കും.