പ്രശസ്ത ഗസൽ ഗായകൻ നജ്മൽ ബാബു അന്തരിച്ചു. 65 വയസ്സായിരുന്നു. വൃക്കസംബന്ധമായ തകരാറിനെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രി 10 മണിയോടെ വേങ്ങരയിലെ വസതിയിലായിരുന്നു അന്ത്യം. സിനിമാ പിന്നണി ഗായകനായിരുന്ന കോഴിക്കോട് അബ്ദുള്‍ ഖാദറിന്റെ മകനാണ്.
പിതാവ് കോഴിക്കോട് അബ്ദുള്‍ ഖാദറിന്റെയും മാതൃസഹോദരി ഭര്‍ത്താവ് എം.എസ് ബാബുരാജിന്റെയും സംഗീത പാരമ്പര്യം പിന്തുടര്ന്നാണ് നജ്മല്‍ സംഗീത ലോകത്ത് എത്തിയത്. അബ്ദുള്‍ ഖാദറിനും, ബാബുരാജിനൊപ്പം നിരവധി കച്ചേരികള്‍ നജ്മല്‍ നടത്തിയിട്ടുണ്ട്. വിദേശത്ത് നിന്നും പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചു വന്ന നജ്മല്‍ വീണ്ടും സംഗീത ലോകത്ത് സജീവമായി.
പിന്നീട് വൃക്കരോഗത്തോടെ സംഗീത രംഗത്ത് നിന്നും വിട്ടു നിന്നു. ഗുരുതരാവസ്ഥയിലായിരുന്ന നജ്മല്‍ ബാബുവിന് ആറു വര്‍ഷം മുന്‍പ് വൃക്ക മാറ്റിവച്ചിരുന്നു. സംഗീത ലോകത്തിന്റെയും സാംസ്കാരിക പ്രവര്‍ത്തകരുടെയും കൂട്ടായ പ്രവര്‍ത്തനത്തെ തുടര്‍ന്നു കേരളത്തിനകത്തും പുറത്തു നിന്നും ഫണ്ട് സ്വരൂപിച്ചാണു വൃക്ക മാറ്റിവയ്ക്കാനുള്ള പണം കണ്ടെത്തിയത്.