Skip to main content
തിരുവനന്തപുരം

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. കോടതി ഉത്തരവിനെത്തുടര്‍ന്നാണ് നടപടി. തനിക്ക്‌ മാനസിക പ്രശ്നമുണ്ടെന്ന് ബണ്ടി ചോര്‍ കോടതിയെ ധരിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ വിദഗ്ദ്ധ ചികിത്സയ്ക്ക് അയ്ക്കണമെന്നും ബണ്ടി ചോര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തടവു ചാടാനുള്ള ബണ്ടി ചോറിന്റെ നീക്കമാണിതെന്നാണ്  ജയിലധികൃതരുടെ വിലയിരുത്തല്‍.

 

ബണ്ടി പൂജപ്പുര ജയിലില്‍ നിന്നും തടവ്‌ ചാടാന്‍ പദ്ധതിയിട്ടതിനെത്തുടര്‍ന്ന് ഇയാളെ ഏകാന്ത തടവിലേക്കു മാറ്റുകയായിരുന്നു. കൂടാതെ സി.സി. ടിവി ഉപയോഗിച്ച് ബണ്ടിയെ നിരീക്ഷിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരത്ത് നടന്ന മോഷണ കേസിലാണ് ബണ്ടി ചോറിനെ കേരള പൊലീസ് അറസ്റ്റ് ചെയ്തത്.  

 

ഡല്‍ഹി സ്വദേശിയായ ബണ്ടി ചോറിന്റെ യഥാര്‍ത്ഥ പേര്‍ ദേവീന്ദര്‍ സിങ് എന്നാണ്. ഹൈടെക് സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കിയ സ്ഥലങ്ങളില്‍ മാത്രമെ ഇയാള്‍ മോഷണം നടത്തുകയുള്ളൂ. ബണ്ടി ചോറിനെതിരെ രാജ്യത്ത് 500ല്‍ അധികം കേസുകളുണ്ട്.