Skip to main content

പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക്ക് ജിഹാദ് എന്ന പരാമര്‍ശത്തെ അനുകൂലിച്ച് ദീപിക ദിനപത്രത്തില്‍ വീണ്ടും ലേഖനം. 'ജാഗ്രത പുലര്‍ത്താന്‍ പറയുന്നത് അവിവേകമോ' എന്ന തലക്കെട്ടില്‍ ദീപികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ മുഖ്യമന്ത്രിയ്ക്ക് അജ്ഞതയാണെന്നും കുറ്റപ്പെടുത്തുന്നു. മുഖ്യമന്ത്രിക്ക് അജ്ഞതയാണെന്നും മുസ്ലിം തീവ്രവാദികളെ ഭയന്നിട്ടാണ് മുഖ്യമന്ത്രി നാര്‍ക്കോട്ടിക് ജിഹാദ് ആദ്യമായി കേള്‍ക്കുകയാണെന്ന തരത്തില്‍ പ്രതികരിച്ചതെന്നുമാണ് ലേഖനത്തില്‍ പറയുന്നത്.

നാര്‍ക്കോട്ടിക് ജിഹാദ് ആദ്യമായി കേള്‍ക്കുകയാണെന്നായിരുന്നു മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ സമൂഹത്തില്‍ ഏതെങ്കിലും തരത്തിലുള്ള ചേരിതിരിവ് ഉണ്ടാക്കാതിരിക്കുക എന്നത് പ്രധാനമാണെന്നും അത് ശ്രദ്ധിക്കണം.'നാര്‍ക്കോട്ടിക് ഏതെങ്കിലും ഒരു മതത്തെ ബാധിക്കുന്നതല്ല. സമൂഹത്തെയാകെ ബാധിക്കുന്നതാണ്. അതിനെതിരെ സര്‍ക്കാര്‍ ബോധവാന്‍മാരാണ് എന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ഇത്രയും ഉപദേശകര്‍ ഉണ്ടായിട്ടും നാര്‍ക്കോട്ടിക് ജിഹാദിനെക്കുറിച്ച് മുഖ്യമന്ത്രി കേട്ടിട്ടേയില്ല. മുസ്ലിം തീവ്രവാദികളെ ഭയന്ന് നടത്തിയതാവാം ആ പ്രതികരണം. പക്ഷേ അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. കേരള കോണ്‍ഗ്രസ് മാണി വിഭാഗംകൂടി അടങ്ങിയ മുന്നണിയുടെ ശബ്ദവുമാണ്. അദ്ദേഹം പറയുന്നതല്ല തങ്ങളുടെ അഭിപ്രായമെങ്കില്‍ ജോസ് കെ മാണി തുറന്നുപറയേണ്ടതുണ്ടെന്നും ലേഖനത്തില്‍ പറയുന്നു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും പിടി തോമസ് എം.എല്‍.എയെയും ലേഖനത്തില്‍ വിമര്‍ശിക്കുന്നുണ്ട്. വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവാണെന്ന് മറക്കരുത്. ചരിത്ര സത്യങ്ങള്‍ പോലും പറയാന്‍ അനുവദിക്കാത്ത ഫാസിസമാണോ മതേതരത്വമെന്ന് പി.ടി.തോമസും കോണ്‍ഗ്രസും വ്യക്തമാക്കണമെന്നും ലേഖനത്തില്‍ പറയുന്നു.

ലൗ ജിഹാദ് ഇല്ലെന്ന് വാദിക്കുന്നവരോട്, അഫ്ഗാന്‍ ജയിലില്‍ എങ്ങനെ ഒരു സോണിയ സെബാസ്റ്റിയനും മെറിന്‍ ജേക്കബും എത്തി എന്ന് ചോദിച്ചാല്‍ മതസൗഹാര്‍ദം തകര്‍ക്കരുതെന്ന് പറഞ്ഞാല്‍ എങ്ങനെ ശരിയാകുമെന്നും ലേഖനത്തില്‍ പറയുന്നു. പാലാ ബിഷപ്പിനെ പിന്തുണച്ച്കൊണ്ടാണ് ദീപിക ദിനപത്രം കഴിഞ്ഞ ദിവസം മുഖപ്രസംഗം എഴുതിയത്. ദീപികയില്‍ ബിഷപ്പിന്റെ വിവാദപ്രസംഗത്തിന്റെ പൂര്‍ണരൂപവും കൊടുത്തിരുന്നു.