Skip to main content

സംഘടിത കുറ്റകൃത്യങ്ങള്‍ തടയാന്‍ കോംപറ്റന്റ് അതോറിറ്റിയുടെ അനുമതിയില്ലാതെ പോലീസിന് സ്നൂപിങ്ങിനുള്ള( വിവരങ്ങള്‍ ചോര്‍ത്താനുള്ള) അധികാരം നല്‍കുന്നതുമായി ബന്ധപ്പെട്ട കരട് നിയമം സര്‍ക്കാരിന്റെ പരിഗണനയിലെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ വാര്‍ത്ത നിഷേധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന പൗരാവകാശങ്ങള്‍ക്കു മേല്‍ ഒരു തരത്തിലുള്ള ഇടപെടലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ല. അത്തരത്തില്‍ ഒരു നിര്‍ദേശവും അംഗീകരിക്കുകയുമില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

സംഘടിത കുറ്റകൃത്യങ്ങള്‍ തടയാന്‍ ഫലപ്രദമായ നിയമ നിര്‍മ്മാണം വേണമെന്ന നിര്‍ദ്ദേശം പല കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. ഈ നിര്‍ദേശങ്ങള്‍ പരിശോധിക്കാന്‍ ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി, ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, നിയമ വകുപ്പ് സെകട്ടറി, മുന്‍ അഡിഷണല്‍ എ.ജി. അഡ്വ: കെ.കെ.രവീന്ദ്രനാഥ് എന്നിവരുള്‍പ്പെട്ട സമിതിയാണ് നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കുന്നത്. സര്‍ക്കാര്‍ തലത്തില്‍ ഇക്കാര്യത്തില്‍ ഒരു ഫയലും നിലവില്ല. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണ് എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്.

സംസ്ഥാനത്തിന്റെ സുരക്ഷയേയൊ, താത്പര്യത്തെയോ ഭീഷണിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍, ഏതെങ്കിലും വ്യക്തിയെ ഗുരുതരമായ അപകടത്തിലേക്ക് എത്തിക്കുന്ന അടിയന്തര സാഹചര്യം തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ പോലീസിന് അനുമതി നല്‍കാമെന്ന് കരട് ബില്ലില്‍ നിര്‍ദേശിക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.