Skip to main content

വ്ളോഗര്‍മാരായ ഇ-ബുള്‍ജെറ്റ് സഹോദരന്മാരുടെ ജാമ്യം റദ്ദാക്കണമെന്ന് പോലീസ്. ജില്ലാ സെഷന്‍സ് കോടതിയില്‍ വെള്ളിയാഴ്ച പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബി.പി ശശീന്ദ്രന്‍ മുഖേനയാണ് ഹര്‍ജി നല്‍കുക. പൊതുമുതല്‍ നശിപ്പിച്ച വ്ളോഗര്‍മാര്‍ക്ക് ജാമ്യം അനുവദിച്ചാല്‍ തെറ്റായ കീഴ്വഴക്കമാകുമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി പരിഗണിച്ചിരുന്നില്ല. സിറ്റി പോലീസ് കമ്മീഷണറുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

ജാമ്യം ലഭിച്ചതിന് പിന്നാലെ ബുധനാഴ്ച ലിബിനെയും എബിനെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. നാല് മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടിരുന്നു. യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയുടെ ഉള്ളടക്കത്തെ കുറിച്ചായിരുന്നു ചോദ്യം ചെയ്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ള ഇ ബുള്‍ ജെറ്റ് യൂ ട്യൂബ് ചാനല്‍ വഴി ഇവര്‍ നിയമവിരുദ്ധമായ കാര്യങ്ങള്‍ പ്രോത്സാഹിപ്പിച്ചുവെന്നും പോലീസ് പറയുന്നു.

എബിന്റെയും ലിബിന്റെയും കയ്യില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ പോലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയിട്ടുള്ളത്.