Skip to main content

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികള്‍ക്ക് പങ്കാളിത്തമുള്ള ഇരിങ്ങാലക്കുടയില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികളിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ ബാങ്ക് മാനേജരുള്‍പ്പെടെയുള്ളവരുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണം എത്തിനില്‍ക്കുന്നത് ഇരിങ്ങാലക്കുടയില്‍ രജിസ്ട്രര്‍ ചെയ്ത നാലു സ്വകാര്യ കമ്പനികളിലേക്കാണ്. പെസോ ഇന്‍ഫ്രാസ്ട്രക്‌ച്ചേഴ്‌സ്, സി.സി.എം ട്രഡേഴ്‌സ്, മൂന്നാര്‍ ലക്‌സ് വേ ഹോട്ടല്‍സ്, തേക്കടി റിസോര്‍ട്ട് എന്നിവയിലാണ് അന്വേഷണം നടത്തുക. പ്രതികളായ മുന്‍ മാനേജര്‍ ബിജു കരീം, ബിജോയ്, ജില്‍സ് എന്നിവര്‍ക്ക്  ഇവരുടെ കുടുംബാംഗങ്ങള്‍ക്കും ഈ കമ്പനികളില്‍ പങ്കാളിത്തമുണ്ടെന്നാണ് സൂചന. ഇതേ തുടര്‍ന്നാണ് അന്വേഷണം ഈ കമ്പനികളിലേക്കും നീങ്ങുന്നത്. 

അതേ സമയം കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഭരണ സമിതിയംഗങ്ങളില്‍ നിന്നും ഇന്ന് മൊഴിയെടുക്കും. തൃശൂരില്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ രാവിലെ നേരിട്ട് ഹാജരാവാന്‍ ഡയറക്ടര്‍മാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബാങ്ക് ഭരണ സമിതിക്കും തട്ടിപ്പില്‍ പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. 

സി.പി.എം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന് ചേരുന്നുണ്ട്. കരുവന്നൂര്‍ ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ പ്രതികളായ സി.പി.എം അംഗങ്ങള്‍ക്കെതിരായ നടപടി ചര്‍ച്ച ചെയ്യും. എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ സാന്നിധ്യത്തിലായിരിക്കും യോഗം. സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് അടിയന്തര യോഗം ചേരുന്നത്. 

ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ബാങ്ക് സെക്രട്ടറി ടി.ആര്‍ സുനില്‍കുമാറും ബാങ്ക് മാനേജര്‍ ബിജു കരീമും ഉള്‍പ്പെടെ ആറു പേരാണ് കേസിലെ പ്രതികള്‍. ചീഫ് അക്കൗണ്ടന്റ് സി.കെ ജില്‍സും പാര്‍ട്ടി അംഗമാണ്.