പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ ഉദുമ മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമനെ പ്രതി ചേര്‍ത്തു. 21-ാം പ്രതിയാണ് കുഞ്ഞിരാമന്. ഉദുമ മുന്‍ എം.എല്‍.എയും സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമാണ് കെ.വി കുഞ്ഞിരാമന്. പ്രതികള്‍ക്ക് കുഞ്ഞിരാമന് സഹായം നല്‍കിയെന്നാണ് സി.ബി.ഐ കണ്ടെത്തല്‍. കേസില്‍ പുതിയതായി 10 പേരെ കൂടിയാണ് സി.ബി.ഐ പ്രതിചേര്‍ത്തിരിക്കുന്നത്.
ശനിയാഴ്ച പെരിയ ഇരട്ടക്കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശമുള്ളപ്പോഴാണ് സി.ബി.ഐയുടെ നിര്‍ണായ നീക്കം. പ്രതികളില്‍ ഒരാളായ റെജി വര്‍ഗീസാണ് കൊലപാതികള്‍ക്ക് ആയുധങ്ങള്‍ നല്‍കിയതെന്നാണ് സി.ബി.ഐ കണ്ടെത്തല്‍. മറ്റൊരു പ്രതി സുരേന്ദ്രന് ആണ് ശരത്തിനേയും കൃപേഷിന്റെയും യാത്രാവിവരങ്ങള്‍ കൊലപാതികളെ അറിയിച്ചതെന്ന് സി.ബി.ഐ പറയുന്നു. മറ്റുളളവര്‍ ചേര്‍ന്നാണ് കൊലപാതകത്തിന് ശേഷം പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതെന്നും കണ്ടെത്തി.
എല്ലാവരെയും ഉടന്‍ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്ന് സി.ബി.ഐ കോടതിയില്‍ വ്യക്തമാക്കി. ഇന്നലെ അറസ്റ്റ് ചെയ്ത രാജേഷ്, സുരേന്ദ്രന്, മധു, റെജി വര്‍ഗിസ്, ഹരിപ്രസാദ് എന്നിവരെ റിമാന്‍ഡ് ചെയ്തു. അതേസമയം പാര്‍ട്ടിയെ സംശയത്തിലാക്കാനാണ് ശ്രമമെന്ന് കേസിലെ മറ്റൊരു പ്രതിയായ ഉദുമ ഏരിയ സെക്രട്ടറി കെ മണികണ്ഠന് പറഞ്ഞു. തെളിവുകളില്ലാതെയാണ് സി.ബി.ഐ പലരെയും പ്രതി ചേര്‍ക്കുന്നതെന്നും മണികണ്ഠന് കുറ്റപ്പെടുത്തി.
2019 ഫെബ്രുവരി 17 നാണ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടികൊലപ്പെടുത്തിയത്. ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സിപിഎമ്മിന്റെ ഉന്നത നേതാക്കളെ ഒഴിവാക്കിയെന്നായിരുന്നു ആരോപണം. ഹൈക്കോടതി ഡിവിഷന് ബഞ്ചും സിബിഐ അന്വേഷണം ശരിവച്ചിട്ടും അന്വേഷണ രേഖകള്‍ സിബിഐക്ക് കൈമാറാന്‍ ക്രൈംബ്രാഞ്ച് തയ്യാറായില്ല. സര്‍ക്കാര്‍ നല്കിയ അപ്പീല്‍ തള്ളിയ സുപ്രീംകോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് സിബിഐ അന്വേഷണം തുടങ്ങിയത്. കേസ് സി.ബി.ഐ ഏറ്റെടുത്ത ശേഷമുള്ള ആദ്യ അറസ്റ്റാണ് ഇന്നലെ നടന്നത്. നേരത്തേ കേസന്വേഷിച്ച ക്രൈംബ്രാഞ്ച് 14 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ പ്രതികളുടെ എണ്ണം 24 ആയി.