Skip to main content

ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമവിദ്യാര്‍ത്ഥി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് വീഴ്ചയില്‍ പ്രതിഷേധം ശക്തം. ആലുവ എസ്.പി ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. പോലീസിന് നേരെ കല്ലേറുണ്ടായി. ബാരിക്കേഡ് തള്ളിമാറ്റാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു. മാര്‍ച്ച് സംഘര്‍ഷത്തിലേക്ക് വഴിമാറിയതോടെ േെപാലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് ആലുവ എസ്.പി ഓഫീസിലേക്കുള്ള വഴിയില്‍ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിന് പിന്നാലെ ബാരിക്കേഡ് തള്ളിമാറ്റാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പോലീസ് വീണ്ടും ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ പിന്മാറാതിരുന്നതോടെ പോലീസ് കണ്ണീര്‍വാതകവും പ്രയോഗിച്ചു. 

കേസില്‍ ആരോപണ വിധേയനായ ആലുവ വെസ്റ്റ് മുന്‍ സി.ഐ സുധീര്‍ കുമാറിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് ഉപരോധ സമരം തുടരുകയാണ്. ഇന്നലെ പകലാണ് പോലീസ് സ്റ്റേഷന്‍ ഉപരോധം തുടങ്ങിയത്. ആലുവ എം.എല്‍.എ അന്‍വര്‍ സാദത്ത്, എം.പി ബെന്നി ബെഹന്നാന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സമരം.