Skip to main content

മുന്നാക്ക സംവരണം കൊണ്ടുവന്നത് നിലവിലെ സംവരണം അട്ടിമറിക്കാനല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംവരണേതര വിഭാഗത്തില്‍ ഒരു വിഭാഗം ദരിദ്രരാണെന്നാണ് മുഖ്യമന്ത്രിയുടെ ഓര്‍മ്മപ്പെടുത്തല്‍. ചിലര്‍ അനാവശ്യ വിവാദം ഉണ്ടാക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ വിവരശേഖരണത്തിനായുള്ള സാമ്പത്തിക സര്‍വ്വേ നടപടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 

ഇപ്പോള്‍ എല്ലാവര്‍ക്കും ജീവിത യോഗ്യമായ സാഹചര്യം ഉണ്ടാക്കുകയാണ് പ്രധാനമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. നിലവില്‍ അതില്ല, അതിന് കാരണം വ്യവസ്ഥിതിയാണ് ഇത്തരം അവസ്ഥയ്ക്ക് അറുതി വരുത്താന്‍ യോജിച്ച പോരാട്ടം വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നിലവിലെ സംവരണം അട്ടിമറിക്കാന്‍ ഉദ്ദേശം ഇല്ല, ഒരു വിഭാഗത്തിന് ആനുകൂല്യങ്ങള്‍ കിട്ടുന്നത് കാരണമാണ് തങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ കിട്ടാത്തതെന്ന് ചിലര്‍ വാദിക്കുന്നു. ഇത് ശരിയായ പ്രവണതയല്ല. സംവരേണതര വിഭാഗത്തില്‍ ഒരുകൂട്ടംപേര്‍ പരമദരിദ്രരാണ്. ഒരു സംവരണവും അവര്‍ക്ക് ലഭിക്കില്ല. ഇതാണ് 10 ശതമാനം സംവരണം വേണമെന്ന ആവശ്യത്തിലേക്ക് എത്തിച്ചത്. സംസ്ഥാനത്ത് 50% സംവരണം പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കും കൂടി നിലനില്‍ക്കുന്നുണ്ട്. ബാക്കിവരുന്ന പൊതുവിഭാഗത്തിലെ 50% ല്‍ 10%ന് പ്രത്യേക പരിഗണന നല്‍കുന്നതാണ് ഇപ്പോള്‍ വരിക. സംവരേണതര വിഭാഗത്തില്‍ ഏറ്റവും ദാരിദ്ര്യം അനുവഭവിക്കുന്നവര്‍ക്കാണ് ഈ സംവരണ ആനുകൂല്യമെന്നും ഈ സംവരണം ഏതെങ്കിലും സംവരണ വിരുദ്ധ നിലപാടായി മാറുന്നില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. സംവരണത്തെ വൈകാരിക പ്രശ്‌നം ആയി ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ യഥാര്‍ത്ഥ വിഷയത്തില്‍ നിന്നും വഴി തിരിക്കാന്‍ ആണ് നീക്കം നടത്തുന്നതെന്നാണ് മുഖ്യമന്ത്രി ആരോപിക്കുന്നത്. 

മുന്നോക്ക സര്‍വ്വേക്കെതിരെ എതിര്‍പ്പ് ശക്തമാക്കുകയാണ് എന്‍.എസ്.എസ്, നിലവിലെ സര്‍വ്വേ അശാസ്ത്രീയമാണെന്നാണ് എന്‍.എസ്.എസ് ആരോപിക്കുന്നത്. വേണ്ടി വന്നാല്‍ കോടതിയെ സമീപിക്കാനും മടിക്കില്ലെന്നാണ് സംഘടനയുടെ നിലപാട്.