Skip to main content

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദവും അറബിക്കടലിലെ ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായതുമാണ് മഴയ്ക്ക് കാരണം. ന്യൂനമര്‍ദ്ദം കേരള തീരത്തേക്ക് വരാന്‍ സാധ്യതയുള്ളത് കണക്കിലെടുത്ത് ദുരന്ത നിവാരണ അതോറിറ്റി  ജില്ലകളിലെ സ്ഥിതി വിലയിരുത്തുകയാണ്. 50 കിലോ മീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുള്ളതിനാല്‍ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദ്ദേശം. മലയോര മേഖലകളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും മറ്റന്നാളും ഏറെ കരുതല്‍ വേണ്ട ദിവസങ്ങളെന്നാണ് വിലയിരുത്തല്‍. അറബിക്കടലിലെ ന്യൂനമര്‍ദ്ദമാണ് കാലാവസ്ഥാ കേന്ദ്രങ്ങളും ദുരന്ത നിവാരണ അതോറിറ്റിയും നിരീക്ഷിക്കുന്നത്. ഇത് കേരള തീരത്തേക്ക് വരാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ടാണ് തയാറെടുപ്പുകള്‍. കേരള തീരത്തേക്ക് വന്നാല്‍ സംസ്ഥാനത്താകെ സ്വാധീനമുണ്ടാകും. ദുരന്ത നിവാരണ കമ്മിഷണറുടെ നേതൃത്വത്തില്‍ ജില്ലകളിലെ സ്ഥിതി വിലയിരുത്തുകയാണ് നിലവില്‍. ഒക്ടോബര്‍ 17 വരെ വ്യാപക മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.

ശക്തമായ മഴ ലഭിച്ചതോടെ ഇടുക്കി കല്ലാര്‍കുട്ടി, കുണ്ടള, തൃശൂര്‍ ഷോളയാര്‍, പീച്ചി, പാലക്കാട് ചുള്ളിയാര്‍, മംഗലം ഡാമുകളില്‍ റെഡ് അലര്‍ട്ടും 7 ഡാമുകളില്‍ ഓറഞ്ച് അലര്‍ട്ടും നിലനില്‍ക്കുകയാണ്.  മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും ഇടുക്കി അണക്കെട്ട് തല്‍ക്കാലം തുറക്കേണ്ടെന്ന തീരുമാനത്തിലാണ് വൈദ്യുതി ബോര്‍ഡ്. പ്രളയസാധ്യത കണക്കിലെടുത്ത് ജലനിരപ്പ് പൂര്‍ണ സംഭരണ ശേഷിയായ 2403 അടിയിലെത്തിക്കാന്‍ കേന്ദ്ര കമ്മീഷന്‍ അനുമതി കെഎസ്ഇബിക്ക് അനുമതി നല്‍കി. നിലവിലെ റൂള്‍ കര്‍വ് അനുസരിച്ച് ജലനിരപ്പ് ഒരടി കൂടി ഉയര്‍ന്നാല്‍ ആദ്യ മുന്നറിയിപ്പായ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കും. 2389. 78 അടിക്കു മുകളിലാണ് ഇപ്പോഴത്തെ ജലനിരപ്പ്.