Skip to main content

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ തയ്യാറാക്കി മുഖ്യമന്ത്രിക്ക് കൈമാറിയതായി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ശനിയാഴ്ചകളിലും വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് ഉണ്ടായിരിക്കുമെന്നും, എല്ലാ സ്‌കൂളുകളിലും ഉച്ചഭക്ഷണം നല്‍കുമെന്നും മന്ത്രി നിയമസഭയില്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

സ്‌കൂള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കണമെന്നാണ് സര്‍ക്കാരിന്റെ നയം. അതിനായി എല്ലാ സ്‌കൂളുകളിലും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഉച്ചഭക്ഷണ വിതരണത്തിനുള്ള സംവിധാനം ഉണ്ടാകും. സ്‌കൂള്‍ പി.ടി.എയുടെയും സന്നദ്ധ സംഘടനകളുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാകും ഉച്ചഭക്ഷണവിതരണം നടപ്പാക്കുക.

ശനിയാഴ്ച അടക്കമുള്ള ദിവസങ്ങളില്‍ ഉച്ചവരെയാണ് ക്ലാസ് ഉണ്ടായിരിക്കുക. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ഹെല്‍പ് ഡസ്‌കുകള്‍ തുറക്കും. സ്‌കൂളുകള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഫിറ്റ്നസ് ലഭിക്കാത്ത സ്‌കൂളുകളിലെ ക്ലാസുകള്‍ തൊട്ടടുത്ത മറ്റൊരു സ്‌കൂളില്‍ നടത്താനും ആലോചനയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.