Skip to main content

കൂടത്തായ് കൊലക്കേസ് പ്രതി ജോളി ജോസഫില്‍ നിന്നും വിവാഹമോചനം തേടി ഭര്‍ത്താവ് ഷാജു സക്കറിയ. കോഴിക്കോട് കുടുംബക്കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കി. ജോളി റിമാന്റില്‍ കഴിയുന്ന കോഴിക്കോട് ജില്ലാ ജയില്‍ സൂപ്രണ്ട് വഴി കോടതി നോട്ടീസ് അയക്കും. ആറു കൊലപാതകക്കേസുകളില്‍ പ്രതിയായ ഭാര്യയുടെ ക്രൂരത ചൂണ്ടിക്കാട്ടിയാണ് ഷാജു വിവാഹമോചനം ആവശ്യപ്പെട്ടത്.

ആദ്യ ഭാര്യയെയും മകളെയും കൊലപ്പെടുത്തിയത് ജോളിയാണെന്നും തന്നെയും കേസില്‍പ്പെടുത്താന്‍ വ്യാജമൊഴി നല്‍കിയെന്നും ക്രൂരമായ കൊലപാതകങ്ങള്‍ നടത്തിയയാളോടൊപ്പം ജീവിക്കാനാകില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. തന്റെ ജീവനനും ഭീഷണിയുണ്ടെന്ന് ഷാജു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. വിവാഹമോചന ഹര്‍ജി കോടതി ഒക്ടോബര്‍ 26ന് പരിഗണിക്കും.

ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെയും ജോളിയുടെ ആദ്യഭര്‍ത്താവ് റോയിയുടെയും മരണത്തിനു ശേഷമാണ് 2017ല്‍ ഷാജുവും ജോളിയും പുനര്‍വിവാഹിതരായത്. സിലിയെയും റോയിയെയും ജോളി വിഷം നല്‍കി കൊല്ലുകയായിരുന്നെന്നാണ് പിന്നീട് പോലീസ് കണ്ടെത്തിയത്.

ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ പിതൃസഹോദര പുത്രനാണ് ഷാജു. ഈ രണ്ടു മരണങ്ങള്‍ കൂടാതെ ഇരുവരുടെയും കുടുംബത്തില്‍ നടന്ന നാലു മരണങ്ങള്‍ കൂടി കൊലപാതകമാണെന്ന് 2019 ഒക്ടോബറില്‍ പോലീസ് കണ്ടെത്തി. ജോളിയുടെ ഭര്‍ത്താവ് കൂടത്തായി പൊന്നാമറ്റം റോയ് തോമസ്, റോയിയുടെ  മാതാപിതാക്കളായ ടോം തോമസ്, അന്നമ്മ തോമസ്, അന്നമ്മയുടെ സഹോദരന്‍ എം.എം മാത്യു മഞ്ചാടിയില്‍, ഷാജുവിന്റെ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരാണ് 2002നും 2016 നും ഇടയില്‍ കൊല്ലപ്പെട്ടത്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി ജോളി ആറു പേരെയും കൊലപ്പെടുത്തിയെന്നാണ് കേസ്.