Skip to main content

നവോത്ഥാന നായകനായിരുന്നെങ്കില്‍ മകളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു പട്ടിക ജാതിക്കാരന് വിവാഹം ചെയ്ത് കൊടുക്കണമായിരുന്നെന്ന കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പരാമര്‍ശം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കോണ്‍ഗ്രസിന് അങ്ങനെയൊരു അഭിപ്രായം ഇല്ലെന്ന് സതീശന്‍ പറഞ്ഞു. കൊടിക്കുന്നില്‍ സുരേഷിന്റെ പ്രസ്താവന തന്റെ ശ്രദ്ധില്‍പ്പെട്ടിട്ടില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

എസ്.സി/ എസ്.ടി ഫണ്ട് തട്ടിപ്പ് സി.ബി.ഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് നടത്തിയ ധര്‍ണയിലായിരുന്നു കൊടിക്കുന്നിലിന്റെ വിവാദ പരാമര്‍ശം. പട്ടികജാതിക്കാരോട് കടുത്ത അവഗണനയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കാണിക്കുന്നത്. മന്ത്രിസഭാ രൂപീകരണത്തില്‍ പോലും അത് കണ്ടു. ഉദ്യോഗസ്ഥ നിയമനത്തിലും പി.എസ്.സി നിയമനത്തില്‍ പോലും ഇത് തുടരുകയാണ്. പട്ടികജാതിക്കാരനായ മന്ത്രിയെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തന്റെ മനസാക്ഷി സൂക്ഷിപ്പുകാരനെ നിയോഗിച്ചുവെന്നും കൊടിക്കുന്നില്‍ ആരോപിച്ചു

കൊടിക്കുന്നിലിനെതിരെ മന്ത്രി കെ. രാധാകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിലെ തമ്മിലടി മറച്ചുവെക്കാനുള്ള ശ്രമമാണ് ഇതെന്നും കാലഘട്ടത്തിന് ചേരാത്ത പ്രസ്താവനയാണ് കൊടിക്കുന്നില്‍ നടത്തിയതെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.