Skip to main content

പതിവില്‍ നിന്ന് വ്യത്യസ്തമായി നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഹൈക്കമാന്‍ഡിന്റെ ശക്തമായ ഇടപെടലുകളുണ്ടായത് ഗ്രൂപ്പുകള്‍ക്ക് തിരിച്ചടിയായിരുന്നു. ഇപ്പോള്‍ സ്ഥിരം മണ്ഡലം മാറി മല്‍സരിക്കുകയെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശം തള്ളിയിരിക്കുകയാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും. നേമവും വട്ടിയൂര്‍ക്കാവും അടക്കമുള്ള ബിജെപിക്ക് വലിയ സാന്നിധ്യമുള്ള മണ്ഡലങ്ങളില്‍ ശക്തമായ സ്ഥാനാര്‍ത്ഥികളെ ഇറക്കാനായിരുന്നു ഹെക്കമാന്‍ഡ് നീക്കം. 

ഉമ്മന്‍ ചാണ്ടിയെയോ, കെ മുരളീധരനെയോ നേമത്ത് സ്ഥാനാര്‍ഥിയാക്കുമെന്ന അഭ്യൂഹങ്ങളുയര്‍ന്നിരുന്നു. ഹൈക്കമാന്‍ഡ് നിര്‍ദേശത്തില്‍ ഉമ്മന്‍ ചാണ്ടി എതിര്‍പ്പ് ഉയര്‍ത്തിയതോടെ ഇക്കാര്യം വീണ്ടും അനിശ്ചിതത്തിലായി. എന്നാല്‍ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാണെന്നും പാര്‍ട്ടി പറഞ്ഞാല്‍ നേമത്ത് മല്‍സരിക്കാമെന്ന് മുരളീധരന്‍ അറിയിച്ചിട്ടുണ്ട് എന്നാണ് വിവരം. സുരക്ഷിത മണ്ഡലം മാറുന്നതിലെ നിലപാട് ഹൈക്കമാന്‍ഡ് രമേശ് ചെന്നിത്തലയോടും ആരാഞ്ഞെങ്കിലും അദ്ദേഹവും  നിര്‍ദേശം തള്ളിയതായാണ് വിവരം. 

ഗ്രൂപ്പ് നിര്‍ദ്ദേശങ്ങള്‍ എഐസിസി സര്‍വ്വേ റിപ്പോര്‍ട്ട് ഉയര്‍ത്തി ഹൈക്കമാന്‍ഡ് തടയുന്നുവെന്നാണ് സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുടെ പരാതി ഉയര്‍ന്നിരുന്നു. സീറ്റുകളില്‍ ഏകദേശ ധാരണയായ സാഹചര്യത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികക്ക് അംഗീകാരം നല്‍കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ചേര്‍ന്നേക്കും. സ്ഥാനാര്‍ത്ഥികളെ വൈകുന്നേരത്തോടെ പ്രഖ്യാപിക്കാനാണ് നീക്കം.

Tags