Skip to main content

ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ എപ്പോഴും രാജ്യതാല്‍പ്പര്യം മുന്നില്‍ വേണമെന്നും പ്രധാനമന്ത്രി വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. സര്‍വകക്ഷി യോഗത്തിലെ പ്രധാനമന്ത്രിയുടെ പ്രസ്താവനയെ ചൊല്ലിയുള്ള ആശയക്കുഴപ്പിത്തിന്റെ പശ്ചാത്തലത്തിലാണ് മന്‍മോഹന്‍ സിങിന്റെ മുന്നറിയപ്പ്.

തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് നയതന്ത്രത്തിന് പകരമാകില്ലെന്നും അദ്ദേഹം പറഞ്ഞു. ചൈനയുടെ ഭീഷണിക്ക് മുന്നില്‍ കീഴടങ്ങരുത്. നിലവിലെ പ്രതിസന്ധി വലുതാക്കരുത്. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച കേണല്‍ ബി.സന്തോഷ് ബാബുവിനും മറ്റ് ജവാന്മാര്‍ക്കും നീതി ഉറപ്പാക്കുന്നതിന് വേണ്ടി സാഹചര്യത്തിന് അനുസരിച്ച് പ്രധാനമന്ത്രിയും സര്‍ക്കാരും ഉയര്‍ന്ന് പ്രവര്‍ത്തിക്കണം. പ്രധാനമന്ത്രിയുടെ വാക്കുകളെടുത്ത് ചൈനയെ തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ അനുവദിക്കരുത്. അതിര്‍ത്തിയില്‍ വിട്ടുവീഴ്ചയുണ്ടാകരുത്. സര്‍ക്കാരിന്റെ എല്ലാ മന്ത്രാലയങ്ങളും ഈ വിഷയം ഒരേ രീതിയില്‍ കൈകാര്യം ചെയ്യണം. പലരീതിയില്‍ സംസാരിക്കുന്നത് രാജ്യ താല്‍പ്പര്യത്തിന് ചേര്‍ന്നതല്ല- മന്‍മോഹന്‍ സിങ് പറഞ്ഞു. 

ഇന്ത്യയുടെ പ്രദേശത്ത് പുറത്തുനിന്നാരും കടന്നുകയറില്ലെന്നും ഇന്ത്യന്‍ പോസ്റ്റ് ആരും പിടിച്ചെടുത്തില്ല എന്നുമുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവനയാണ് വിവാദത്തിലായത്. പ്രധാനമന്ത്രിയുടെ ഈ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസും സി.പി.എമ്മും അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ഒടുവില്‍ ഇതുസംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണവും ഇറക്കിയിരുന്നു. പ്രസ്താവന ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് വിശദീകരണക്കുറിപ്പില്‍ പറഞ്ഞു.